ജയ്പൂര്‍: നിയമസഭാ 14ന് ചേരാനിരിക്കെ കോണ്‍ഗ്രസ് തങ്ങളുടെ എംഎല്‍എമാരെ സ്വാധീനിക്കുമെന്ന് ഭയന്ന് ബിജെപി. കൂറുമാറ്റം ഒഴിവാക്കാന്‍ ഉദയ്പൂര്‍ മേഖലയില്‍ നിന്നുള്ള ആറ് എംഎല്‍എമാരെ ബിജെപി ഗുജറാത്തിലെ പോര്‍ബന്ദറിലേക്ക് മാറ്റി. ഇനിയും എംഎല്‍എമാരെ ഗുജറാത്തിലേക്ക് മാറ്റുമെന്നാണ് സൂചന.
പോര്‍ബന്തറിലെ ആഡംബര റിസോര്‍ട്ടിലായിരിക്കും എംഎല്‍എമാര്‍ കഴിയുക. ഇവര്‍ സോമനാഥ ക്ഷേത്രം സന്ദര്‍ശിക്കുമെന്നും സൂചനയുണ്ട്. ജയ്പുരില്‍ നിന്ന് ചാര്‍ട്ടേഡ് ഫ്‌ളൈറ്റിലാണ് ഇവര്‍ ഗുജറാത്തിലേക്ക് തിരിച്ചത്. തെക്കൻ രാജസ്ഥാനിലെ ട്രൈബൽ മേഖലയില്‍ നിന്നുള്ള എംഎൽഎമാരെ കോൺഗ്രസ് ലക്ഷ്യമിടുന്നുവെന്നാണു ബിജെപി ആരോപിക്കുന്നത്..
ഉദയ്പുർ ഡിവിഷനിൽനിന്നുള്ള എംഎൽഎമാരെ സ്വാധീനിക്കാൻ ശ്രമം നടന്നതായും ഇതോടെ എംഎൽഎമാരെ സംരക്ഷിക്കാൻ ഒന്നിച്ചു താമസിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും പാർട്ടി സംസ്ഥാന പ്രസിഡന്റ് സതീഷ് പൂനിയ പറഞ്ഞു.
അശോക് ഗെഹ്ലോത് വിഭാഗം ബിജെപി എംഎല്‍എമാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന ഭയത്തില്‍ 40 എംഎല്‍എമാരെ ഗുജറാത്തിലേക്ക് മാറ്റുമെന്ന് ബിജെപിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അറിയിച്ചു. നിര്‍മല്‍ കുമാവത്, ഗോപിചന്ദ് മീണ, ജബ്ബാര്‍ സിങ് ശന്‍ഖ്‌ള, ധരംവീര്‍ മോചി, ഗോപാല്‍ ലാല്‍ ശര്‍മ, ഗുര്‍ദീപ് സിങ് ഷാഹ്പിനി എന്നിവരാണ് പോര്‍ബന്ദറിലേക്ക് യാത്ര തിരിച്ചത്.