ജയ്പൂര്‍: രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടെ സച്ചിൻ പൈലറ്റിനെതിരെ കൂടുതൽ നടപടിയുമായി കോൺഗ്രസ്. സച്ചിനെ അയോഗ്യനാക്കാൻ സ്പീക്കർക്ക് കത്ത് നൽകുമെന്ന വിവരമാണ് ഒടുവിലായി പുറത്ത് വരുന്നത്.
അതേ സമയം രാജസ്ഥാനിൽ രാഷ്ചട്രീയ പ്രതിസന്ധിക്കിടെ സച്ചിൻ പൈലറ്റ് തന്റെ അടുത്ത നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും. സച്ചിൻ പൈലറ്റിനെ സ്വാഗതം ചെയ്യുന്നതായി ബിജെപി വ്യക്തമാക്കിയിരുന്നു. ബിജെപി നേതാക്കൾ വസുന്ധരരാജെ സിന്ധ്യയുടെ സാന്നിധ്യത്തിൽ ജയ്പൂരിൽ യോഗം ചേരുന്നുണ്ട്. സച്ചിനെ മുഖ്യമന്ത്രിയാക്കി ഗലോട്ട് സർക്കാരിനെ വീഴ്ത്താനാവുമോ എന്ന നിർദ്ദേശവും യോഗം ചർച്ച ചെയ്യും.
എന്നാൽ സർക്കാരിന് ഒരു ഭീഷണിയുമില്ലെന്ന് കോൺഗ്രസ് അവകാശപ്പെടുന്നു. അശോക് ഗലോട്ടിനെ പിന്തുണയ്ക്കുന്ന 104 എംഎൽഎമാർ ജയ്പൂരിലെ റിസോർട്ടിൽ തുടരുകയാണ്. എന്നാൽ ഭരണപക്ഷത്തെ നാലോ അഞ്ചോ പേർ കൂടി കാലുമാറിയാൽ സർക്കാർ വീഴും.
അതിനാൽ സച്ചിനൊപ്പം പോയ ചിലരെ തിരിച്ചുകൊണ്ടുവരാനും കോൺഗ്രസ് ശ്രമിക്കുന്നുണ്ട്. ഗലോട്ട് സർക്കാർ അധികാരമേറ്റമുതൽ തുടങ്ങിയ വടംവലിക്കൊടുവിലാണ് ഇപ്പോൾ നാല്പത്തിരണ്ടുകാരനായ യുവനേതാവ് പുറത്തേക്ക് പോകുന്നത്.