ആറ്റിങ്ങല്‍ : റേഡിയോ ജോക്കിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ഖത്തര്‍ മലയാളിയായ പ്രവാസി വീട്ടമ്മയിലേയ്ക്കും നീളുന്നതായി റിപ്പോര്‍ട്ട്.
ക്വട്ടേഷന്‍ സംഘത്തിന്‍റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ രാജേഷ് ഈ സ്ത്രീയുമായി സംസാരിക്കുകയായിരുന്നുവെന്ന്‍ കണ്ടെത്തിയിരുന്നു. വെട്ടുകൊണ്ടുള്ള രാജേഷിന്‍റെ നിലവിളി ഈ സ്ത്രീ ഫോണിലൂടെ കേട്ടിരുന്നുവത്രെ .
ദോഹ റേഡിയോവിൽ ജോലി ചെയ്യുമ്പോൾ രാജേഷിന് പരിചയമുണ്ടായിരുന്ന സ്ത്രീയാണ് ഇതെന്ന് കണ്ടെത്തിയിരുന്നു. ഇവരുമായി ബന്ധപ്പെട്ടാണ് പൊലീസിന്‍റെ ഇപ്പോഴത്തെ അന്വേഷണം.
ഭർതൃമതിയായ ഈ സ്ത്രീ ഇപ്പോഴും ദോഹയില്‍ത്തന്നെയുണ്ടെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന സൂചന. രാജേഷ് സ്റ്റുഡിയോയില്‍ ആക്രമിക്കപ്പെടുന്നത് പുലര്‍ച്ചെ ഒന്നരമണിക്കാണ് .
രാജേഷ് ഏതോ അപകടത്തില്‍പ്പെട്ട കാര്യം ആദ്യം അടുത്ത സുഹൃത്തിനെ വിളിച്ചറിയിക്കുന്നത് ഈ സ്ത്രീയാണ്. സ്ത്രീ രാജേഷിന്‍റെ മറ്റു സുഹൃത്തുക്കളുമായും ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു.
ഗാനമേള കഴിഞ്ഞ് രാജേഷിന്‍റെ സ്റ്റുഡിയോയിലേക്ക് എത്തിക്കൊണ്ടിരുന്ന ടീമിനെ വിവരമറിയിച്ചതും ഈ സ്ത്രീയാണത്രേ.
ഇവര്‍ നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പെട്രോളിങ് സംഘം സ്റ്റുഡിയോയിലെത്തിയത്.
കൊടും വൈരാഗ്യം തീര്‍ക്കുന്ന രീതിയിലാണ് ഈ കൊലപാതകമെന്ന് ശരീരത്തിലേറ്റ മുറിവുകള്‍ തന്നെ വ്യക്തമാക്കുന്നു. 20 മുറിവുകള്‍. അതില്‍ രണ്ട് മുറിവുകള്‍ മരണകാരണമായി.
ഇടതുകൈപ്പത്തി പൂര്‍ണമായും അറ്റ്പോയിരുന്നു. രക്തം വാര്‍ന്നാണ് രാജേഷ് മരിച്ചത്. ഏതായാലും ഈ സ്ത്രീയെ ലൊക്കേറ്റ് ചെയ്യുന്നതോടെ യുവ ജോക്കിയുടെ മരണത്തിന്‍റെ ദുരൂഹതകള്‍ അഴിയും.
രാജേഷ് കൊല്ലപ്പെട്ടുവെന്ന വാർത്തയുടെ ഞെട്ടലിൽ തന്നെയാണ് മടവൂർ ഇപ്പോഴും. ഏഴു മാസം ഗര്‍ഭിണിയായ ഭാര്യ വിലപിച്ചു കൊണ്ട് അന്തിമോപചാരം അര്‍പ്പിച്ചത് കണ്ടു നില്‍ക്കാന്‍ അവിടെ കൂടിയവര്‍ക്കായില്ല. അഞ്ചു വയസ്സുകാരന്‍ രാജേഷിന്റെ ഏകമകന്‍ ആദിത്യന്‍ മരണാനന്തര ചടങ്ങ് ചെയ്യുന്നത് ഏവരേയും ദുഖത്തിലാഴ്ത്തി.