1991 ൽ ആണ് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത് രാജീവ് ഗാന്ധി വധത്തിനു പിന്നിൽ എൽ .ടി.ടി.ഇ. ആണെന്നായിരുന്നു അന്വേഷണ സംഘം കണ്ടെത്തിയിരുന്നത് . എന്നാലിപ്പോൾ രാജീവ് ഗാന്ധിയെ വധിച്ചതിനു പിന്നിൽ തങ്ങൾക്ക് പങ്കില്ലെന്നാണ് എൽ ടി ടി ഇ അവകാശപ്പെടുന്നത്.
ശ്രീലങ്കയിലെ തമിഴ് തീവ്രവാദികളായ എൽ .ടി.ടി.ഇ യുടെ രാഷ്ട്രീയ വിഭാഗ പ്രതിനിധി കുർബറാൻ ഗുരുസ്വാമി, നിയമ വിഭാഗത്തിന്റെ പ്രതിനിധി ലത്തന ചന്ദ്രലിംഗം എന്നിവർ ഒപ്പുവെച്ച കത്തിലാണ് ഈ അവകാശവാദമുള്ളത്. തമിഴ് ഇഴത്തിലെ ജനങ്ങൾക്ക് വേണ്ടിയാണ് തങ്ങൾ പ്രവര്ത്തിക്കുന്നതെന്നാണ് എൽ .ടി.ടി.ഇ. അവകാശപ്പെടുന്നത്. രാജീവ് ഗാന്ധി വധത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് തെളിവുകൾ നിരത്തി പലപ്പോഴായി പറഞ്ഞിരുന്നുവെങ്കിലും തങ്ങൾക്കെതിരായി അടിസ്ഥാനരഹിതമായ ആരോപണം ഇപ്പോഴും ഉയർ ത്തുകയാണെന്ന് കത്തിലുണ്ട് .
തങ്ങൾക്കെതിരെയുള്ള ആരോപണം മൂലം തമിഴ് ജനത അരക്ഷിതരാണെന്നും ഒട്ടേറെപ്പേർക്ക് നാടുവിട്ട്പോകേണ്ടതായി വന്നുവെന്നും കത്തിൽ പറയുന്നു. മുല്ലിവൈക്കലിൽ 1,50,000 ആളുകള് കൊല്ലപ്പെട്ടതിന് പ്രതികാരമായാണ് രാജീവ് ഗാന്ധിയെ വധിച്ചതെന്ന പ്രസ്താവനകൾ തങ്ങളെ വേദനിപ്പിക്കുന്നുവെന്നും എൽ .ടി.ടി.ഇ പറയുന്നു.
ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളെയോ ഇന്ത്യയെയോ ആക്രമിക്കാൻ തങ്ങൾക്ക് ഉദ്ദേശമുണ്ടായിരുന്നില്ല . ഇന്ത്യൻ സർക്കാരും എൽ .ടി.ടി.ഇയും തമ്മിലുണ്ടായിരുന്ന ധൃടമായ ബന്ധം തകർക്കാൻ നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് രാജീവ് ഗാന്ധിയുടെ വധമെന്നും വിഷയത്തിൽ എൽ .ടി.ടി.ഇയെ കുറ്റപ്പെടുത്തുന്ന നടപടികൾ അടിയന്തരമായി അവസാനിപ്പിക്കണമെന്നും ആവശ്യമുണ്ട് . അന്താരാഷ്ട്ര തലത്തിൽ എൽ .ടി.ടി.ഇയെ കുറ്റപ്പെടുത്തുന്ന നടപടി അവസാനിപ്പിക്കുമെന്നും തങ്ങൾക്കെതിരെയുള്ള ഉപരോധങ്ങൾ പിൻവലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കത്തിലുണ്ട് .