കോട്ടയം: പ്രശസ്തമായ ലിയോനാഡോ ഡാവിഞ്ചി ഫെല്ലോഷിപ്പിന് കേരളാ കേഡർ ഐഎഎസ് ഉദ്യോഗസ്ഥൻ രാജു നാരായണസ്വാമി അർഹനായി. ബൗദ്ധിക സ്വത്ത് അവകാശനിയമത്തിലെ ഗവേഷണങ്ങൾക്ക് അമേരിക്കയിലെ ജോർജ് മസോൺ യൂണിവേഴ്സിറ്റി നൽകുന്ന അംഗീകാരമാണ് ഈ ഫെല്ലോഷിപ്പ്.
ബാംഗ്ലൂർ നാഷണൽ ലോ സ്കൂളിൽ നിന്നും ഈ വിഷയത്തിൽ ഒന്നാം റാങ്കോടെ പിജി ഡിപ്ലോമയും എൻ എൽ യു ഡൽഹിയിൽ നിന്നും ഗോൾഡ് മെഡലോടെ എൽ എൽ എം ഉം സ്വാമി നേടിയിട്ടുണ്ട്. 1991 ബാച്ചിലെ ഉദ്യോഗസ്ഥനായ സ്വാമി നിലവിൽ പാർലമെൻററി കാര്യ പ്രിൻസിപ്പൽ സെക്രട്ടറി ആണ്.
അഞ്ചു ജില്ലകളിൽ കളക്ടറായും കോളേജ് വിദ്യാഭ്യാസ ഡയറക്ടർ , കാർഷികോല്പാദന കമ്മീഷണർ , കേന്ദ്ര നാളികേര വികസന ബോർഡ് ചെയർമാൻ തുടങ്ങിയ നിലകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അഴിമതിക്കെതിരെ ഉള്ള പോരാട്ടത്തിന് ഐ ഐ ടി കാൺപൂർ അദ്ദേഹത്തിന് 2018 ൽ സത്യേന്ദ്രദുബേ മെമ്മോറിയൽ അവാർഡ് നൽകിയിരുന്നു.
16 സംസ്ഥാനങ്ങളിൽ നടന്ന 32 തെരഞ്ഞെടുപ്പുകളിൽ കേന്ദ്ര നിരീക്ഷകനായിരുന്നു. 2018 ലെ സിംബാബ്വേ തെരെഞ്ഞെടുപ്പിൽ അന്ടരഷ്ട്ര നിരീക്ഷകനായിരുന്നു. സൈബർ നിയമത്തിൽ ഹോമി ഭാഭാ ഫെലോഷിപ്പും 2003 ൽ കേരള സാഹിത്യ അക്കാഡമി അവാർഡും നേടിയിട്ടുണ്ട്. 200 ലേറെ ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.