തിരുവനന്തപുരം: മാനസയുടെ മരണത്തിൽ ഞെട്ടിത്തരിച്ചിരിക്കുകയാണ് കേരളം. നിഷ്ഠൂരമായ കൊലപാതകത്തിന്റെ കാരണമെന്താണെന്ന് തിരയുകയാണ് പൊലീസ്. മാനസയെ തൊട്ടടുത്ത് നിന്ന് നിരീക്ഷിച്ച് പഴുതടച്ച് ആസൂത്രണം നടത്തിയ കൊലപാതകം പൊലീസിനെ തെല്ലൊന്നുമല്ല അമ്പരപ്പിച്ചത്.
7.62 എംഎം പിസ്റ്റളാണ് കൊലപാതകം നടത്താനായി രഖിൽ ഉപയോഗിച്ചത്. ഇത് എവിടെ നിന്ന് സംഘടിപ്പിച്ചതാണ് എന്ന അന്വേഷണത്തിലാണ് പൊലീസ്. നാടൻ തോക്കാണ് കൊലപാതകത്തിനായി രഖിൽ ഉപയോഗിച്ചതെന്ന് വ്യക്തമായി. ഇതെവിടെ നിന്ന് കിട്ടിയെന്ന അന്വേഷണത്തിലാണ് പൊലീസ്.
കണ്ണൂർ സ്വദേശിയായതിനാൽ മംഗലാപുരം ഭാഗത്ത് നിന്നോ കണ്ണൂരിൽ നിന്ന് തന്നെയാണോ തോക്ക് സംഘടിപ്പിച്ചതെന്നാണ് അന്വേഷിക്കുന്നത്. കേരളത്തിൽ നിന്നാണ് തോക്ക് വാങ്ങിയതെങ്കിൽ 60000 രൂപ മുതൽ 70000 രൂപ വരെ ചെലവായിക്കാണുമെന്നാണ് കേരള പൊലീസിലെ ആയുധ വിദഗ്ദ്ധൻ മാധ്യമങ്ങളോട് പറഞ്ഞത്.
'നാടൻ തോക്കാണ് ഇത്,' രഖിൽ ഉപയോഗിച്ച തോക്കിന്റെ ചിത്രം കണ്ട ശേഷം, പേര് വെളിപ്പെടുത്തരുതെന്ന നിബന്ധനയിൽ അദ്ദേഹം പറഞ്ഞു. 'ഒറ്റത്തവണ പത്ത് റൗണ്ട് വരെ ഷൂട്ട് ചെയ്യാനാവുന്നതാണ് ഇത്തരം പിസ്റ്റളുകൾ. ഒറ്റ സെക്കന്റ് വ്യത്യാസത്തിൽ ഫയർ ചെയ്യാനാവുമെന്നതാണ് ഈ പിസ്റ്റളിന്റെ മറ്റൊരു പ്രത്യേകത.
ലൈസൻസോടെ ഇത്തരം പിസ്റ്റൾ വാങ്ങാൻ 80000 രൂപ വരെ കൊടുക്കണം. ജമ്മുവിൽ നിന്ന് പിരിഞ്ഞുവരുമ്പോൾ സൈനികർ ഇത്തരം തോക്കുകൾ ലൈസൻസോടെ വാങ്ങുന്നത് ഈ വിലയ്ക്കാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ, പ്രധാനമായും യുപി, ബിഹാർ, ഝാർഖണ്ഡ്, ഉത്തരാഖണ്ഡ്, ദില്ലി എന്നിവിടങ്ങളിലൊക്കെ 30000 മുതൽ 40000 രൂപ വരെയാണ് ഈ ടൈപ്പ് പിസ്റ്റളിന്റെ വില.'
'കേരളത്തിൽ നിയമവിരുദ്ധ വിപണിയിൽ 60000 രൂപ മുതൽ 70000 വരെ ചെലവുണ്ടാകും. വെറും 500 ഗ്രാം മാത്രമാണ് ഇതിന്റെ ഭാരം. ഉള്ളംകൈയ്യിൽ ഒതുങ്ങിയിരിക്കും. 20 സെന്റിമീറ്ററോളമാണ് ബാരലിന്റെ നീളം.
കേരളത്തിൽ വിദഗ്ദ്ധരായ കൊല്ലപ്പണിക്കാർക്ക് ഇത്തരം തോക്കുകൾ പണിയാനറിയും.' എങ്കിലും നിർമ്മിച്ച് വാങ്ങിയതാവാൻ സാധ്യതയില്ലെന്നും മറ്റാരുടെയെങ്കിലും കൈയ്യിലുണ്ടായിരുന്ന തോക്ക് വാങ്ങിയതാവുമെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു.