ഡൽഹി: അലോപ്പതിയെ കുറിച്ചുള്ള പരാമർശങ്ങൾക്ക് യോഗ ഗുരു സ്വാമി രാംദേവിന് ഡൽഹി ഹൈക്കോടതി വെള്ളിയാഴ്ച നോട്ടീസ് അയച്ചു. സ്വാമി രാംദേവ് അലോപ്പതി ഡോക്ടർമാർ കോവിഡ് -19 കേസുകൾ കൈകാര്യം ചെയ്ത രീതിയെ വിമർശിച്ചിരുന്നു.
അലോപ്പതി ഡോക്ടർമാർക്കെതിരെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിനാണ് നോട്ടീസ്. കേസ് ഓഗസ്റ്റ് 10 ന് പരിഗണനയ്ക്ക് വന്നേക്കും.
"കോവിഡ് -19 ന് അലോപ്പതി മരുന്നുകൾ കഴിച്ച് ദശലക്ഷക്കണക്കിന് ആളുകൾ മരിച്ചു എന്ന പ്രസ്താവന സോഷ്യൽ മീഡിയയിൽ വൈറലായതോടെ രാംദേവ് പിൻവലിച്ചു. കൊറോണ വൈറസ് അണുബാധയെ ചികിത്സിക്കുന്നതിനായി ഉപയോഗിക്കുന്ന ചില മരുന്നുകളെ ചോദ്യംചെയ്യുകയും ചെയ്തിരുന്നു.
ഈ പരാമർശത്തെ ഡോക്ടർമാരുടെ സംഘടനകൾ ശക്തമായി എതിർത്തു, തുടർന്ന് കേന്ദ്ര ആരോഗ്യമന്ത്രിയായിരുന്ന ഹർഷവർധൻ പ്രസ്താവന പിൻവലിക്കാൻ ആവശ്യപ്പെട്ടു.
സ്വാമി രാംദേവിന് അലോപ്പതി ഡോക്ടർമാർക്കെതിരെ നടത്തിയ പരാമർശത്തിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) 15 ദിവസത്തിനുള്ളിൽ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് അപകീർത്തിപ്പെടുത്തൽ നോട്ടീസ് നൽകിയിരുന്നു.