കൊച്ചി : എക്കാലവും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ശാപമാണ് പണിയെടുക്കുന്ന പ്രവര്‍ത്തകരും അധികാരം കിട്ടിയാല്‍ അത് ആസ്വദിക്കുകയും അനുഭവിക്കുകയും ചെയ്യുന്ന നേതാക്കളുടെ പെട്ടിചുമടുകാരും തമ്മിലുള്ള അന്തരം ! കോണ്‍ഗ്രസ് അധികാരത്തില്‍ വരുന്നതുവരെയേ പണിയെടുക്കുന്ന പ്രവര്‍ത്തകര്‍ക്ക് എന്തെങ്കിലും റോള്‍ ഉള്ളൂ. ഫലപ്രഖ്യാപനം കഴിഞ്ഞാല്‍ പിന്നെ കാര്യങ്ങള്‍ മാറി മറിയുകയാണ്.
പിന്നെയെല്ലാം നിയന്ത്രിക്കുന്നത് നേതാക്കളും പെട്ടെന്ന് പ്രത്യക്ഷരാകുന്ന അവരുടെ ചില ശില്പ്പന്തികളുമാണ്. സ്ഥാനമാനങ്ങള്‍ പങ്കു വയ്ക്കുമ്പോള്‍ വിയര്‍പ്പൊഴുക്കിയ പ്രവര്‍ത്തകന് റോളില്ല, അത് തീരുമാനിക്കുന്നത് എതിര്‍പക്ഷത്തെ സ്ഥാനാര്‍ഥികളെ അനുഗ്രഹിച്ചു ജയിപ്പിച്ചു കയറ്റിയ പെരുന്നയിലെയും കാണിച്ചുകുളങ്ങരയിലെയും പോപ്പുമാരും കുറെ അരമനകളുമാണ്.
കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പ്രവര്‍ത്തകരുടെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു ചുക്കുമല്ലാതിരുന്ന ജി രാമന്‍നായര്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷനായത് എങ്ങനെയോ ... ? ആണ്. ആ പദവിയ്ക്ക് മുന്‍പും അതിനു ശേഷവും രാമന്‍നായരും കോണ്‍ഗ്രസും തമ്മില്‍ ഒരു ബന്ധവും ഇല്ലായിരുന്നു.
വനിതാ കമ്മീഷന്‍ അംഗമായിരുന്ന ഡോ . പ്രമീളാ ദേവിയുടെ കാര്യവും അതുതന്നെയായിരുന്നു. അവര്‍ പിന്നെ പദവിയില്‍ ഇരുന്നപ്പോഴേ അപ്പുറത്ത് കൂറ് കാണിച്ചവരാണെന്ന് കോണ്‍ഗ്രസുകാര്‍ പറയുന്നു. കോണ്‍ഗ്രസില്‍ നിന്നും കിട്ടാനുള്ളതൊക്കെ കിട്ടി വേറെ അവസരം കിട്ടിയപ്പോള്‍ അവര്‍ ബിജെപി ആയി. ഇതിനെതിരെ സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം തുറന്നു പറഞ്ഞിരിക്കുകയാണ് കോണ്‍ഗ്രസ് ദേശീയ യുവ നേതൃനിരയിലെ ശ്രദ്ധേയനായ നേതാവ് ഡോ . മാത്യു എം കുഴല്‍നാടന്‍. കോണ്‍ഗ്രസില്‍ ഇത്തരം താപ്പാനകള്‍ക്ക് വേണ്ടി പല തവണ അവസരം നഷ്ടപെട്ട യുവനിരയിലെ ഏറ്റവും ശക്തനായ നേതാവാണ് കുഴല്‍നാടന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മാത്യുവിന്‍റെ പ്രതികരണം .
പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം
അധികാരത്തിൽ വന്ന് കഴിഞ്ഞാൽ കോൺഗ്രസ്സിൽ കാര്യം നടത്താൻ മിടുക്കുള്ള ഏതാനും ചില ആളുകളും സംവിധാനങ്ങളുമുണ്ട്. ബോർഡ് കോർപ്പറേഷൻ സ്ഥാനങ്ങളൊക്കെ പിന്നെ ഇവരുടെ അവകാശം പോലെയാണ്. വിയർപ്പും ചോരയും ഒഴുക്കുന്ന പാവപ്പെട്ട പ്രവർത്തകരെയൊക്കെ പുറത്ത് നിർത്തി ഈ കൂട്ടർക്ക് സ്ഥാനമാനങ്ങൾ നൽകുന്നതിന് ന്യായീകരണങ്ങൾ നിരവധിയാണ്.
എന്നാൽ ഇവരൊക്കെ പിന്നിട് പാർട്ടിക്ക് ഏൽപ്പിക്കുന്ന ക്ഷീണം തീർക്കാൻ ഒരു ന്യായീകരണക്കാരേയും കാണാറില്ല. രാമൻ നായർക്കും, പ്രമീളാദേവിയ്ക്കും ഒക്കെ വേണ്ടി നൽകപ്പെട്ട ശുപാർശ കത്തുകൾ ഒന്ന് തപ്പിയെടുക്കുന്നത് നന്നായിരിക്കും. പാവപ്പെട്ട പ്രവർത്തകന്റെ നെഞ്ചിൽ ചവിട്ടിയാണ് നിങ്ങൾ ഇത് ചെയ്തത് എന്ന് നേതാക്കന്മാരേയും ഒന്നോർമ്മിപ്പിക്കട്ടെ.
എത്ര വലുതോ ചെറുതോ ആയ പദവിയാവട്ടെ അത് പാർട്ടിക്കാരന് നൽകിയിരുന്നെങ്കിൽ ഈ അനുഭവം ഉണ്ടാകില്ലായിരുന്നു. ത്രിവർണ്ണ പതാക പിടിച്ചവർ രാഷ്ട്രീയമവസാനിപ്പിച്ചേക്കാം, എന്നാലും ഈത്തരം നെറികേട് കാണിക്കില്ലായിരുന്നു. ഇനിയെങ്കിലും പാർട്ടിക്കാരന്റെ വില നിങ്ങൾ തിരിച്ചറിയണം.