തിരുവനന്തപുരം : ബാറുകളിൽ കൗണ്ടറുകൾ തുറന്നു മദ്യം വിൽക്കാനുള്ള തീരുമാനം ബാറുടമകളും സർക്കാരും തമ്മിലുള്ള ഒത്തുകളിയെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബാറുകാരിൽ നിന്ന് സിപിഎം പണം വാങ്ങിയാണ് അനുമതി നൽകിയത്. കോവിഡിന്റെ മറവിൽ മദ്യവിൽപന സ്വകാര്യ വൽക്കരിക്കുകയാണ്.
ബവ്റിജസ് കോർപറേഷൻ അടച്ചുപൂട്ടുകയാണ് സർക്കാർ ലക്ഷ്യമെന്നും ചെന്നിത്തല ആരോപിച്ചു. സംസ്ഥാനത്ത് മദ്യശാലകൾ തുറക്കാൻ തീരുമാനിച്ചതായി മന്ത്രി ടി.പി. രാമകൃഷ്ണൻ അറിയിച്ചതിനു പിന്നാലെയാണ് ചെന്നിത്തലയുടെ പ്രതികരണം.
അതേസമയം, ഓൺലൈൻ ബുക്കിങ് വഴി ഓർഡർ സ്വീകരിച്ച് ഔട്ട്‌ലറ്റ് വഴി മദ്യ വിതരണത്തിനുള്ള മൊബൈൽ ആപ് നിർമിക്കുന്ന കമ്പനിയുടെ കാര്യത്തിൽ ഇന്നു തീരുമാനമാകും.
വെർച്വൽ ക്യൂ മാതൃകയിൽ ടോക്കൺ അനുവദിക്കുന്ന ആപ്പിനായി അഞ്ച് കമ്പനികളാണ് ചുരുക്കപട്ടികയിൽ എത്തിയത്.