ചെന്നിത്തല : സമൂഹത്തില്‍ സാമുദായിക ചേരിതിരിവു സൃഷ്ടിക്കു൦ എന്ന് ആരോപിക്കപെടുന്ന വനിതാ മതിലിന്‍റെ ആലപ്പുഴ ജില്ലയിലെ രക്ഷാധികാരിയായി പരിപാടിയെ എതിര്‍ക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ഉള്‍പ്പെടുത്തിയ സര്‍ക്കാര്‍ പുലിവാല് പിടിച്ചു . അറിഞ്ഞപാടെ തന്നെ രക്ഷാധികാരിയാക്കിയ നടപടി ഉടന്‍ പിന്‍വലിക്കണമെന്ന്‍ ചെന്നിത്തല ആവശ്യപ്പെടുകയും ചെയ്തു.
ഈ നീക്കം അപകടകരമാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കു കത്തു നല്‍കിയ തന്നെ ഈ പരിപാടിയുടെ രക്ഷാധികാരിയാക്കുകയും അതു പത്രക്കുറിപ്പായി പുറത്തിറക്കുകയും ചെയ്തതു രാഷ്ട്രീയ സദാചാരത്തിനു ചേരുന്ന നടപടി അല്ലെന്ന് അദ്ദേഹം ആരോപിച്ചു. വനിതാ മതില്‍ സംരംഭത്തിന്റെ പൊള്ളത്തരവും കാപട്യവുമാണ് ഇതിലൂടെ പുറത്തു വരുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
വനിതാമതില്‍ സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല ചീഫ് സെക്രട്ടറിക്ക് കത്തു നല്‍കിയിരുന്നു. വനിതാ മതിലില്‍ പങ്കെടുക്കുന്നവരെല്ലാം ഇടതുമുന്നണിയിലെ വിവിധ ഘടകകക്ഷികളില്‍ പെട്ടവരാണ്. ഇതിനായി ഖജനാവില്‍ നിന്ന് പണം മുടക്കുന്നതു നീതീകരിക്കാനാവില്ലെന്നും കത്തില്‍ പ്രതിപക്ഷനേതാവ് ആരോപിച്ചിരുന്നു.
എന്നാൽ വനിതാ മതില്‍ സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ പണം ഉപയോഗിക്കില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. സര്‍ക്കാര്‍ ആശയപ്രചാരണമാണു നടത്തുന്നത്. സ്ത്രീശാക്തീകരണത്തിനും സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നു. വനിതാ മതിലിന് സ്ത്രീകളെ എത്തിക്കുന്നതു നവോത്ഥാന സംഘടനകളെന്നും മുഖ്യമന്ത്രി പറഞ്ഞു.
വനിതാ മതിലിനെതിരെ ഡിസംബർ 26ന് മഞ്ചേശ്വരം മുതൽ പാറശാല വരെ അയ്യപ്പജ്യോതി തെളിയിക്കുമെന്ന് ശബരിമല കർമ സമിതി അറിയിച്ചിട്ടുണ്ട്. യുവതീ പ്രവേശത്തെയും നവോത്ഥാനത്തെയും കൂട്ടിക്കുഴച്ചു ഹിന്ദുസമൂഹത്തിനിടയിൽ ഭിന്നത ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നും കർമസമിതി ആരോപിച്ചു.