തിരുവനന്തപുരം : സിവിൽ സർവീസ് പരീക്ഷയിൽ പ്രമുഖ നേതാവിന്‍റെ മകന് വ്യക്തിത്വം അളക്കുന്ന നേർക്കാഴ്ചയിൽ ഒന്നാം റാങ്കുകാരനേക്കാൾ 30 മാർക്ക് അധികം കിട്ടാന്‍ ഡല്‍ഹിയില്‍ ലോബിയിംഗ് നടത്തിയെന്ന മന്ത്രി കെ ടി ജലീലിന്റെ ആരോപണത്തിന്റെ കള്ളി പൊളിയുന്നു.
കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളില്‍ രമേശ് ചെന്നിത്തലയുടെ മകന്‍ രമിത് രമേശ് മാത്രമാണ് സിവില്‍ സര്‍വീസില്‍ അടുത്തിടെ വിജയം നേടിയതെന്നിരിക്കെ മന്ത്രിയുടെ ആരോപണം ആര്‍ക്കെതിരെയെന്നു വ്യക്തമാണ്.
2017-ലെ സിവിൽ സർവീസ് പരീക്ഷയിൽ ആഗ്രഹിച്ച ഐ എ എസ് ലഭിക്കാതിരുന്നതിനാല്‍ കിട്ടിയ ഐ ആര്‍ എസില്‍ നിന്നും അവധിയെടുത്ത് വീണ്ടും ഐഎഎസിന് പ്രിപ്പയർ ചെയ്യുകയാണ് രമിത് രമേശ് .
2017-ലെ സിവിൽ സർവീസ് പരീക്ഷയിൽ രമിതിനു 210-ാം റാങ്കാണ് ലഭിച്ചത്. അതിനാല്‍ തന്നെ ഐ എ എസ് ലഭിച്ചില്ല. പകരം ഇന്ത്യൻ റവന്യൂ സർവീസിലായിരുന്നു നിയമനം. നാഗ്പൂരില്‍ ഇന്ത്യൻ റവന്യൂ സർവീസില്‍ ഡെപ്യൂട്ടി കമ്മിഷണര്‍ ആയിട്ടായിരുന്നു രമിത്തിനു നിയമനം ലഭിച്ചത്.
എഴുത്തു പരീക്ഷയിൽ ഒന്നാം റാങ്കുകാരനായ കനിഷ്ക് കടാരിയയേക്കാൾ 122 മാർക്ക് കുറവായിരുന്നു രമിത്തിന്. എന്നാൽ വ്യക്തിത്വം അളക്കുന്ന നേർക്കാഴ്ചയില്‍ കടാരിയയേക്കാൾ 30 മാർക്ക് രമിത്തിന് കൂടുതൽ കിട്ടി. രമിത്തിനു പെഴ്സണാലിറ്റി ടെസ്റ്റിൽ 206 മാർക്ക് ലഭിച്ചപ്പോൾ ഒന്നാം റാങ്കുകാരനായ കടാരിയ നേടിയത് 179 മാർക്കാണ്.
പെഴ്സണാലിറ്റി ടെസ്റ്റിന്‍റെ ആകെ മാര്‍ക്കായ 275 ൽ 206,204 ഒക്കെ നേടിയവർ എഴുത്തുപരീഷയില്‍ നൂറും ഇരുന്നൂറും റാങ്ക് താഴെയുള്ളവരാണ് . എന്നാല്‍ ടോട്ടൽ മാർക്ക് കൂടുതലായതിനാൽ കടാരിയ ഒന്നാം റാങ്ക് നേടി.
ആകെ മാര്‍ക്ക് വന്നപ്പോള്‍ ചെന്നിത്തലയുടെ മകന്‍ 210-ാം റാങ്കിലേയ്ക്കും പോയി. അതിനാലാണ് ആഗ്രഹിച്ച ഐ എ എസ് പോസ്റ്റിംഗ് ചെന്നിത്തലയുടെ മകന്‍ രമിത്തിനു കിട്ടാതെ വന്നത്. എന്നിട്ടും പ്രതീക്ഷ കൈവിടാതെ അവധിയെടുത്ത് വീണ്ടും ഐ എ എസിന് ശ്രമിക്കുകയാണ് രമിത് ഇപ്പോള്‍.
ഇക്കാര്യത്തില്‍ മന്ത്രി ജലീല്‍ ആരോപിച്ചതുപോലെ രമിതിന്റെ പിതാവായ ഉന്നതനായ രാഷ്ട്രീയ നേതാവ് ( രമേശ് ചെന്നിത്തല ) ഡല്‍ഹിയില്‍ ലോബിയിംഗ് നടത്തിയിരുന്നെങ്കില്‍ മകന് ഇപ്പോള്‍ ഇന്ത്യൻ റവന്യൂ സർവീസില്‍ പ്രവേശിക്കേണ്ടി വരില്ലായിരുന്നു. എഴുത്തു പരീക്ഷയിൽ ഒന്നാം റാങ്കുകാരനേക്കാൾ 122 മാർക്കേ രമിത്തിന് കുറവുണ്ടായിരുന്നുള്ളൂ.
മന്ത്രി പറഞ്ഞതുപോലെ രമേശ് ചെന്നിത്തല ലോബിയിംഗ് നടത്തുകയോ കേരളത്തിലെ പി എസ് സി പരീക്ഷയില്‍ ചിലര്‍ക്ക് എസ് എം എസ് സൗകര്യം ലഭിച്ചതുപോലെയോ എം ജി സര്‍വ്വകലാശാല ദാനം ചെയ്തതുപോലെയോ ഒക്കെ മാര്‍ക്ക് ലഭിച്ചിരുന്നെങ്കില്‍ രമിത്തിനു ഒരു വര്‍ഷം പാഴാക്കി കളയാതെ ഇപ്പോള്‍ ഐ എ എസ് ഓഫീസറായി ജോലി നോക്കാമായിരുന്നു.
ഇതോടെ ഉന്നത വിദ്യാഭ്യാസ ചുമതലയുള്ള മന്ത്രി കെ ടി ജലീല്‍ ചെന്നിത്തലയെ ലക്ഷ്യമാക്കി വച്ചത് ഒരു പൊയ് വെടി മാത്രമായിരുന്നു എന്ന് തെളിഞ്ഞിരിക്കുകയാണ് . പിതാവ് രാഷ്ട്രീയ നേതാവാണെന്ന ഒറ്റക്കാരണത്താല്‍ ഒരു ചെറുപ്പക്കാരന്റെ കഠിനാധ്വാനത്തെ ചിലര്‍ അവഹേളിക്കുന്നു.