തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളേജ് എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയും അഖിലിനെ കുത്തിയ ഒന്നാം പ്രതിയുമായ ശിവരഞ്ജിത്തിനു പി എസ് സി പരീക്ഷയിൽ ഒന്നാം റാങ്ക് കിട്ടുകയും പരീക്ഷ എഴുതാൻ യൂണിവേഴ്സിറ്റി കോളേജ് തന്നെ അനുവദിക്കുകയും ചെയ്തതില്‍ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല .
പി എസ് സി യുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്ന സംഭവമാണു ഉണ്ടായിരിക്കുന്നത്. മറ്റൊരു എസ് എഫ് ഐ ഭാരവാഹിയും കേസിലെ കുട്ടു പ്രതിക്കും ഇതേ രീതിയിൽ ഉന്നത റാങ്ക് ലഭിച്ചു.
ലക്ഷക്കണക്കിനു ഉദ്യോഗാർത്ഥികൾ കണ്ണിൽ എണ്ണ ഒഴിച്ചു പരീക്ഷ എഴുതുമ്പോൾ വളഞ്ഞ വഴിയിലൂടെ റാങ്ക് ലിസ്റ്റിൽ എത്തിയത് സംബന്ധിച്ച് സമഗ്ര അന്വേഷണം വേണം ചെന്നിത്തല ആവശ്യപ്പെട്ടു.
പോലീസിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥൻ ഉൽപ്പെട്ട വിജിലൻസ് വിഭാഗം ഉണ്ടായിട്ടും ഇത്തരത്തിൽ ക്രമക്കേട് നടന്നതിൽ ഗൂഢാലോചനയുണ്ട്. ഇക്കാര്യങ്ങൾ എല്ലാം അന്വേഷണ വിധേയമാക്കേണ്ടതുണ്ട്. ഇതിനു സഹായിച്ച ഉദ്യോഗസ്ഥർക്കെതിരെയും കടുത്ത നടപടി വേണം.
അഖിലിനെ കുത്തിയ ഈ പ്രതികളെ രണ്ട് ദിവസം കഴിഞ്ഞിട്ടും പിടിക്കാനാകാത്തത് പ്രതികൾക്ക് സർക്കാർ സഹായം ലഭിക്കുന്നതുകൊണ്ടാണ് . പോലീസിനെ രാഷ്ടീയവത്ക്കരിച്ചതോടെ അവര്‍ നോക്കുകുത്തികളായി മാറി.
നാട്ടിൽ നീതി നടപ്പിലാക്കാൻ പോലീസിനു കഴിയുന്നില്ലെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. എസ് എഫ് ഐ ഗുണ്ടാ സംഘങ്ങങ്ങളായി മാറിയതിനാൽ ആത്മാഭിമാനം ഉള്ളവർ എസ് എഫ് ഐ വിട്ട് പുറത്ത് വരുണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.