ന്യൂഡല്‍ഹി: വിവാദമായ റാഫേല്‍ വിമാന ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് പങ്കുണ്ടെന്ന് തെളിയിക്കുന്ന കൂടുതല്‍ ആരോപണങ്ങള്‍ പുറത്ത്. ഡിഫെന്‍സ് സ്‌പെസിഫിക്കേഷന്‍ കമ്മിറ്റിയെയും അക്ക്വിസിഷന്‍ കമ്മിറ്റിയെയും മറികടന്ന് വാങ്ങുന്ന വിമാനങ്ങളുടെ എണ്ണം വെട്ടിക്കുറച്ചത് പ്രധാനമന്ത്രിയാണെന്നാണ് പുറത്തുവന്ന പുതിയ വിവരം.
ഇടപാടില്‍ നടന്ന അഴിമതിയില്‍ പ്രധാനമന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്നും യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, പ്രശാന്ത് ഭൂഷണ്‍ എന്നിവര്‍ സംയുക്തമായി നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ ആരോപിച്ചു.
പ്രതിരോധ ഇടപാടുകളില്‍ വാങ്ങുന്ന സാധനങ്ങളുടെ എണ്ണം, പ്രത്യേകതകള്‍, ഇനം തുടങ്ങിയവയില്‍ തീരുമാനമെടുക്കേണ്ടത് ഡിഫെന്‍സ് സ്‌പെസിഫിക്കേഷന്‍ കമ്മറ്റിയും, ഡിഫെന്‍സ് അക്ക്വിസിഷന്‍ കൗണ്‍സിലുമാണ്. ഇവരെ മറികടന്നാണ് റാഫേലില്‍ യുപിഎ സര്‍ക്കാരിന്റെ കരാര്‍ റദ്ദാക്കി പുതിയ കരാറുണ്ടാക്കിയത്.
മുന്‍ കരാര്‍ പ്രകാരം 126 വിമാനങ്ങള്‍ ആയിരുന്നു വാങ്ങേണ്ടിയിരുന്നത്. സ്‌പെസിഫിക്കേഷന്‍ കമ്മിറ്റിയെയും അക്ക്വിസിഷന്‍ കൗണ്‍സിലിനെയും അറിയിക്കുക പോലും ചെയ്യാതെ 36 വിമാനങ്ങള്‍ മാത്രം വാങ്ങാന്‍ പ്രധാനമന്ത്രി തീരുമാനമെടുക്കുകയായിരുന്നു. ഇത്തരത്തില്‍ അധികാര പരിധിക്ക് പുറത്തുള്ള കാര്യത്തില്‍ ഇടപെട്ടത് അഴിമതിയില്‍ പ്രധാനമന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്നതിനു ഉദാഹരണം ആണ്. ഇത് മറച്ചുവെക്കാനാണ് കേന്ദ്ര സര്‍ക്കാരും റിലയന്‍സും കള്ളങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും യശ്വന്ത് സിന്‍ഹയും അരുണ്‍ ഷൂറിയും പ്രശാന്ത് ഭൂഷണും ആരോപിച്ചു.
ഇടപാട് രഹസ്യമാണ് എന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നത്. 2016 നവംബറില്‍ പ്രതിരോധ സഹമന്ത്രി പാര്‍ലമെന്റില്‍ റാഫേല്‍ വാങ്ങിക്കാന്‍ തീരുമാനമായി എന്നും ഒരു വിമാനത്തിന് 670 കോടി രൂപ ആണെന്നും പറഞ്ഞത് എങ്ങനെയാണ്. വിമാനത്തിന്റെ വില പിന്നീട് 1670 കോടി ആയതെങ്ങനെയാണ്. റിലയന്‍സ് ഡെസാള്‍ട്ടിന്റെ ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്‌മെന്റിലും വില പറഞ്ഞിട്ടുണ്ട്. പിന്നെയെന്ത് രഹസ്യ കരാറെന്നും അദ്ദേഹം ചോദിച്ചു.