ലക്നൗ; ഭർത്താവിന്റെ അമിത സ്നേഹത്തിൽ വീർപ്പുമുട്ടി വിവാഹമോചനം നൽകണമെന്ന ആവശ്യവുമായി യുവതിയ കോടതിയിൽ. ഉത്തർപ്രദേശിലെ സംഭാലിലെ ശരിയത്ത് കോടതിയാണ് വിചിത്ര വാദങ്ങളുമായി യുവതി എത്തിയത്. ഭർത്താവ് തന്നെ വല്ലാതെ സ്നേഹിക്കുകയാണെന്നും വഴക്കിടുകയോ ദേഷ്യപ്പെടുകയോ ചെയ്യുന്നില്ലെന്നുമാണ് യുവതിയുടെ പരാതി.
18 മാസം മുമ്പാണ് ദമ്പതികൾ വിവാഹിതരാവുന്നത്. അന്നുതൊട്ടു ഭർത്താവ് സ്നേഹത്തോടല്ലാതെ പെരുമാറിയിട്ടില്ലെന്നാണ് യുവതി പറയുന്നത്. അദ്ദേഹം എന്നോട് ക്ഷോഭിക്കുകയോ ഒരുകാര്യത്തിലെങ്കിലും നിരാശപ്പെടുത്തുകയോ ചെയ്തിട്ടില്ല. ചിലപ്പോൾ എനിക്കായി പാചകം ചെയ്യും.
വീട്ടുജോലികളിൽ സഹായിക്കുകയും ചെയ്യും. ഇത്തരമൊരു അന്തരീക്ഷത്തിൽ എനിക്കു ശ്വാസംമുട്ടുന്നു. എനിക്ക് അദ്ദേഹത്തോടു തർക്കിക്കാനും വഴക്കുകൂടാനും ആഗ്രഹമുണ്ട്.- യുവതി കോടതിയിൽ പറഞ്ഞു.
എല്ലാകാര്യങ്ങളിലും എന്നോട് യോജിക്കുന്ന ഭർത്താവുമായുള്ള ജീവിതം എനിക്കു വേണ്ടെന്നാണ് യുവതിയുടെ നിലപാട്.മറ്റെന്തെങ്കിലും ഗുരുതരമായ ആരോപണം ഭർത്താവിനെതിരെയുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു മറുപടി.
എന്നാൽ ഭാര്യയെ താൻ ഏറെ സ്നേഹിക്കുന്നെന്നും അവർ എപ്പോഴും സന്തോഷവതിയായിരിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അതിനാൽ കേസ് അവസാനിപ്പിക്കണമെന്നും ഭർത്താവ് കോടതിയെ അറിയിച്ചു.
യുവതിയുടെ ആവശ്യം ബാലിശമാണെന്നു വിലയിരുത്തി കോടതി ഹർജി തള്ളി. തുടർന്ന് യുവതി പ്രാദേശിക ഭരണസമിതിക്കുമുന്നിൽ ആവശ്യമുന്നയിച്ചെങ്കിലും വിഷയത്തിൽ തീരുമാനം എടുക്കാൻ കഴിയില്ലെന്ന് അവരും അറിയിച്ചു.