ഡല്‍ഹി: ഓണ്‍ലൈന്‍ വായ്പാ കമ്പനികളുടെ വഴിവിട്ട ഇടപാടുകള്‍ നിരീക്ഷിക്കാന്‍ റിസര്‍വ് ബാങ്ക് സമിതിയെ നിയോഗിച്ചു. മൂന്നുമാസത്തിനകം സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. വായ്പാആപ്പുകളുടെ ചതിയില്‍പ്പെട്ട മലയാളികളടക്കം ആയിരക്കണക്കിന് പേരുടെ അനുഭവങ്ങള്‍ പുറത്തുവന്നതോടെയാണ് ആര്‍ബിഐയുടെ ഇടപെടല്‍. മനോരമ ന്യൂസ് വാര്‍ത്താ പരമ്പരയുടെ അടിസ്ഥാനത്തില്‍ പൊലീസ് സംസ്ഥാനവ്യാപക അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
ലോക്ഡൗണ്‍ കാലത്ത് വരുമാനം മുട്ടിയ സ്ത്രീകളടക്കം ആയിരക്കണക്കിന് പേരാണ് ഇങ്ങനെ ഭീഷണിയും അപമാനവും നേരിടുന്നത്. സമാന അവസ്ഥ നേരിടുന്നവര്‍ രാജ്യത്തെമ്പാടും പരാതികളുമായി രംഗത്തെത്തുന്നു. തെലങ്കാനയില് യുവാവ് ജീവനൊടുക്കുക പോലുമുണ്ടായി. ഈ ഘട്ടത്തിലാണ് ഓൺലൈൻ വായ്പായിടപാടുകള് പഠിക്കാന് ആറംഗസമിതിയെ നിയോഗിച്ച് റിസര്വ് ബാങ്ക് ഇടപെടുന്നത്.
ആർബിഐ എക്സിക്യൂട്ടിവ് ഡയറക്ടര് ജയന്ത് കുമാര് ഡാഷ് അധ്യക്ഷനായ സമിതിയില് രണ്ടുപേര് പുറത്തുനിന്നുള്ള വിദഗ്ധരാണ്. ഓൺലൈനിൽ നടപടികള്‍ പൂര്ത്തിയാക്കി വായ്പ വിതരണം ചെയ്യാന് നിയമപരമായി അനുമതിയുള്ള കമ്പനികളുടെ മറവില് സമീപകാലത്ത് കൂണുപോലെ പൊട്ടിമുളച്ച സംഘങ്ങളാണ് വന് ചൂഷണത്തിന് കളമൊരുക്കുന്നത്.
മൂവായിരം മുതല് പതിനായിരം വരെയുള്ള തുകകൾ വായ്പ നല്കി ഏഴുദിവസം കൊണ്ട് നാലും അഞ്ചും ഇരട്ടിയായി തിരിച്ചുപിടിക്കാനാണ് ശ്രമം. അതിന് കഴിയാതെ വരുന്നവരെ ഫോണ്‍ മുഖേനയുള്ള ഭീഷണിയും സമൂഹമാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപവും കൊണ്ട് സമ്മര്ദത്തിലാക്കുകയാണ് പതിവ്.
ഇതോടെ തിരിച്ചടവിനായി ആഴ്ചതോറും പുതിയ പുതിയ കമ്പനികളില്‍ നിന്ന് വായ്പയെടുത്ത് രണ്ടോ മൂന്നോ മാസങ്ങള്‍ കൊണ്ട് ലക്ഷങ്ങളുടെ കടക്കാരായി ഊരാക്കുടുക്കിലാകുന്നവരുടെ എണ്ണം പെരുകുകയാണ്.
ഇരകളായവരുടെ കേട്ടുകേൾവിയില്ലാത്ത വിധമുള്ള അനുഭവങ്ങള്‍ മനോരമ ന്യൂസ് പുറത്തുവിട്ടതിനെ തുടർന്ന് ഡിജിപി ഇടപെട്ട് ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഏതാനും ദിവസങ്ങളുടെ ഇടവേളക്ക് ശേഷം വായ്പാസംഘങ്ങള്‍ വീണ്ടും കടുത്ത മുറകളുമായി തിരിച്ചെത്തുന്നുണ്ട്.