ന്യൂഡൽഹി ∙ നോട്ട് നിരോധനം തെറ്റായ തീരുമാനമായിരിക്കുമെന്ന് ചൂണ്ടിക്കാട്ടി 1000, 500 രൂപ നോട്ടുകളുടെ നിരോധനത്തെ എതിര്‍ത്ത് റിസര്‍വ് ബാങ്ക് നല്‍കിയ റിപ്പോര്‍ട്ട് പുറത്ത്.
ഇതിലൂടെ കള്ളപ്പണവും കള്ളനോട്ടും തടയാമെന്ന വിലയിരുത്തൽ തെറ്റെന്ന റിപ്പോര്‍ട്ടാണ് റിസർവ് ബാങ്ക് സര്‍ക്കാരിന് നല്‍കിയത്. അത് തള്ളിക്കൊണ്ടായിരുന്നു വലിയ അവകാശവാദങ്ങളുമായി നോട്ടു നിരോധനം നടപ്പിലാക്കിയത്.
2016 നവബംർ 8ന് രാത്രി 8നാണ് പ്രധാനമന്ത്രി നോട്ട് നിരോധനം പ്രഖ്യാപിക്കുന്നതിന് രണ്ടര മണിക്കൂര്‍ മുന്‍പ് ആര്‍ ബി ഐ യോഗം ചേര്‍ന്ന ശേഷം സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടാണ് പുറത്തുവന്നത്.
ഈ റിപ്പോര്‍ട്ടില്‍ ബാങ്ക് ചൂണ്ടിക്കാട്ടിയ അപകടങ്ങള്‍ സംഭവിച്ചു കഴിഞ്ഞ ശേഷം പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിനെയും ഉട്ടോപ്യന്‍ പരിഷ്കരണം പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്രമോഡിയെയും പ്രതിരോധത്തിലാക്കുന്നതാണ്.
രാജ്യത്ത് കള്ളപ്പണമേറെയും പണമായല്ല, റിയൽ എസ്റ്റേറ്റ് അല്ലെങ്കിൽ സ്വർണമായാണ് സൂക്ഷിക്കപ്പെടുന്നതെന്നും അതിനാല്‍ നോട്ട് നിരോധനം ഈ ആസ്തികളെ ബാധിക്കില്ലെന്നും ആര്‍ ബി ഐ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയതാണ് .
1000 രൂപയുടെയും 500 രൂപയുടെയും കള്ളനോട്ടുകളുടെ മൂല്യം 400 കോടി രൂപയെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ, വിപണിയിലുള്ള മൊത്തം കറൻസിയുടെ തോതുമായി തട്ടിച്ചുനോക്കുമ്പോൾ, 400 കോടിയെന്നത് തുച്ഛമാണെന്ന് ആര്‍ ബി ഐ ചൂണ്ടിക്കാട്ടിയിരുന്നു.
സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയെയും വിപണിയിലുള്ള കറൻസിയുടെ തോതിനെയും ബന്ധപ്പെടുത്തിയുള്ള സർക്കാർ വിലയിരുത്തലും പിഴവാണ്. കാരണം, പണപ്പെരുപ്പത്തിന്റെ തോത് പരിഗണിച്ചിട്ടില്ല. കറൻസിയുടെ തോതിൽ നാമമാത്ര വളർച്ചയാണുള്ളത്.
നോട്ട് നിരോധനം പെട്ടെന്നു നടപ്പാക്കുന്നത് ആരോഗ്യ, ടൂറിസം മേഖലകളെ ബാധിക്കുമെന്നും ആർബിഐ വിലയിരുത്തിയിരുന്നു. സ്വകാര്യ മെഡിക്കൽ ഷോപ്പുകളെ നിരോധിത നോട്ട് ഉപയോഗിക്കാൻ പാടില്ലാത്തവയുടെ പട്ടികയിൽ പെടുത്തരുതെന്നും ആർബിഐ ആവശ്യപ്പെട്ടിരുന്നു.
ഉയർന്ന മൂല്യമുള്ള നോട്ടുകൾ കൈവശംവച്ച് ദീർഘയാത്ര നടത്തുന്ന ടൂറിസ്റ്റുകൾ പ്രതിസന്ധിയിലാകുമെന്നാണ് ആർബിഐ ചൂണ്ടിക്കാട്ടിയത്.
2016 നവബംർ 8ന് രാത്രി 8നാണ് പ്രധാനമന്ത്രി നോട്ട് നിരോധനം പ്രഖ്യാപിച്ചത്. അന്ന് വൈകിട്ട് 5.30ന് ഡൽഹിയിൽ ചേർന്ന ആർബിഐ കേന്ദ്ര ബോർഡ് യോഗത്തിന്റെ മിനിറ്റ്സിലെ പരാമർശങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്.
മിനിറ്റ്സിൽ 2016 ഡിസംബർ 15ന് ആർബിഐ ഗവർണർ ഉർജിത് പട്ടേൽ ഒപ്പുവച്ചു. സർക്കാരും ബാങ്കുമായി 6 മാസം ചർച്ച നടത്തിയശേഷമാണ് നിരോധനം പ്രഖ്യാപിച്ചതെന്നും മിനിറ്റ്സ് വ്യക്തമാക്കുന്നു.
∙