ഒരേ തരം വേഷങ്ങളിൽ ഒതുങ്ങിപ്പോകുമോയെന്ന് ഭയപ്പെട്ടിരുന്നതായി നടൻ സുരാജ് വെഞ്ഞാറമൂട്. ഒരു നടനെന്ന നിലയിൽ ഒരുപാട് ചെയ്യണമെന്നായിരുന്നു ആഗ്രഹം. തിലകൻ ചേട്ടനെ പോലെയുള്ളവർ ചെയ്ത പോലെ മികച്ച വേഷങ്ങൾ അവതരിപ്പിക്കണമെന്നത് ആഗ്രഹമാണ്. സിനിമ തെരഞ്ഞെടുക്കുന്ന കാര്യത്തിൽ കൂടുതൽ ശ്രദ്ധപുലർത്തി തുടങ്ങിയെന്നും സുരാജ് വെഞ്ഞാറമൂട് പറഞ്ഞു. ‘ദി ഹിന്ദു’വിന് നൽകിയ അഭിമുഖത്തിലാണ് സുരാജ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ഒരു കൊമേഡിയന് ഒന്നും തെളിയിക്കേണ്ടതായിട്ടില്ല, പക്ഷേ ആളുകൾ കാണാൻ ആഗ്രഹിക്കുന്നത് അതാണ്. കോമഡി ചെയ്യാൻ ഇഷ്ടം തന്നെയാണ്. അത് ഉപേക്ഷിക്കുകയുമില്ല. എന്നാൽ ഒരു ഘട്ടത്തിൽ ഒരേ തരം കഥാപാത്രങ്ങളിൽ ഒതുങ്ങിപ്പോകുമെന്ന് കരുതി. നടനെന്ന നിലയിൽ ഒരുപാട് ചെയ്യാനുണ്ടായിരുന്നുവെന്നും സുരാജ് വെഞ്ഞാറമൂട് പറഞ്ഞു.
രതീഷ് ബാലകൃഷ്ണൻ സംവിധാനം ചെയ്ത ആൻഡ്രോയിഡ് കുഞ്ഞപ്പനിൽ ഒരിടവേളയ്ക്ക് ശേഷം വീണ്ടും കോമഡി വേഷത്തിൽ തിരിച്ചെത്തിയിരിക്കുകയാണ് സുരാജ് വെഞ്ഞാറമൂട്. ചിത്രത്തിൽ മികച്ച പ്രകടനമാണ് സുരാജ് കാഴ്ചവച്ചിരിക്കുന്നത്. 2016 ൽ പുറത്തിറങ്ങിയ എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ആക്ഷൻ ഹീറോ ബിജുവിലെ പവിത്രൻ എന്ന കഥാപാത്രം സുരാജിന്റെ ഹാസ്യ നടനെന്ന ലേബൽ മാറ്റിയിരുന്നു. ഇതിന് പിന്നാലെ ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും, കുട്ടൻപിള്ളയുടെ ശിവരാത്രി, ഫൈനൽസ്, വികൃതി എന്നീ ചിത്രങ്ങളിലെ പ്രകടനം സുരാജിന് പ്രശംസ നേടി നൽകിയിരുന്നു.