കണ്ണൂർ: വടക്കൻ ജില്ലകളായ കണ്ണൂരും കാസർക്കോടും മഴയിൽ നേരിയ കുറവ് രേഖപ്പെടുത്തി. ജില്ലകളിൽ ഇന്നും റെഡ് അലർട്ട് തുടരുകയാണ്. ശക്തമായ മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും ജില്ലകളിലെ മലയോര മേഖലകൾ ഇപ്പോഴും മണ്ണിടിച്ചിൽ ഭീഷണിയിലാണ്. ജില്ലകളിലെ പ്രധാന നഗരങ്ങളിലടക്കം വെള്ളക്കെട്ട് രൂക്ഷമായതിനാൽ വെള്ളം താഴാത്തത് വലിയ വെല്ലുവിളിയാണ്.
കാസർകോട് ഇന്നലെ സംസ്ഥാന പാതയിലടക്കം ഇരുപതോളം മേഖലകളിൽ മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. ജില്ലയിലെ പലപ്രദേശങ്ങളും വെള്ളത്തിനടിയിൽ തന്നെയാണിപ്പോഴും. അതേസമയം, കണ്ണൂരിൽ ജില്ലയിലെ മലയോര മേഖലയിൽ ഇപ്പോഴും ഒറ്റപ്പെട്ട മഴ തുടരുകയാണ്.
ഇരു ജില്ലകളിലും വൈദ്യുതിയും വാര്‍ത്താ വിനിമയ സംവിധാനങ്ങളും തടസ്സപെട്ടതിനാൽ വിവരങ്ങൾ ലഭിക്കുന്നതിന് താമസമുണ്ടാകുന്നുണ്ട്. ജില്ലകളിലെ ദുരിതാവസ്ഥ കണക്കിലെടുത്ത് മുഴുവൻ ഉദ്യോഗസ്ഥരോടും ഹാജരാകാൻ സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.