കൊച്ചി: ഹൈക്കോടതിക്കു പിന്നാലെ സുപ്രീം കോടതിയും മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയതിനെ തുടര്‍ന്ന് ഇന്നലെയാണ് രഹ്ന സ്വമേധയാ പൊലീസില്‍ കീഴടങ്ങിയത്. നഗ്ന ശരീരത്തില്‍ മക്കളെ കൊണ്ട് ചിത്രം വരപ്പിച്ച സംഭവത്തില്‍ രഹ്നയ്‌ക്കെതിരെ പോക്‌സോ ചുമത്തിയിരുന്നു.
നേരം പുലർന്ന് രാവിലെ ഏഴുമണിയായിക്കാണും. തണുപ്പുണ്ടായിരുന്നതിനാൽ എഴുന്നേൽക്കാൻ വൈകി. കോളിങ് ബെല്ലുകേട്ട് എഴുന്നേറ്റു ചെല്ലുമ്പോൾ കാണുന്നത് ആയുധധാരികളായ തണ്ടർബോൾട്ട്, പൊലീസ് ഉദ്യോഗസ്ഥരെ. ആദ്യം ഒന്ന് അമ്പരന്നു.’ – രഹ്ന ഫാത്തിമയുടെ ഭര്‍തൃ സഹോദരിയുടെതാണ് ഈ വാക്കുകള്‍. വയനാട്ടിലെ അട്ടമലയിലെ വീട്ടിൽ നക്സലൈറ്റുകളെ പിടികൂടാനെത്തുന്നതു പോലെ നാത്തൂനെ തേടിയെത്തിയതായിരുന്നു പൊലീസെന്ന് ഇവർ പറഞ്ഞു.
തണ്ടർബോൾട്ട് ഉൾപ്പടെ ഇരുപതോളം പൊലീസുകാരുടെ സംഘം വീട് വളഞ്ഞ ശേഷമാണ് ഇവരെ ഉണർത്തിയത്. വീട്ടിൽ ആരുമില്ലെന്നു മനസിലായപ്പോൾ തിരിച്ചു പോയി. ആറുമാസം മാത്രം പ്രായമുള്ള കുഞ്ഞുമായി കഴിയുന്നിടത്തേക്ക് തോക്കുമായി തണ്ടർബോൾട്ട് കയറിയതിനെതിരെ പരാതി നൽകാമെന്ന് അഭിപ്രായം ഉയർന്നെങ്കിലും വേണ്ടെന്നായിരുന്നു തീരുമാനം.
അതേസമയം, നക്സൽ സുരക്ഷാ ഭീഷണിയുള്ള സ്ഥലമായതിനാലാണ് തണ്ടർബോൾട്ട് സുരക്ഷയുമായി സ്ഥലത്ത് പോകേണ്ടി വന്നത് പൊലീസ് പറഞ്ഞു. സുപ്രീം കോടതി കൂടി ജാമ്യം നിഷേധിച്ചതോടെ കോടതിയിൽ നേരിട്ടു ഹാജരാകാൻ ആദ്യം തീരുമാനിച്ചെങ്കിലും പൊലീസിനു കീഴടങ്ങാൻ തന്നെ തീരുമാനിക്കുകയായിരുന്നു.
വിവരം സ്റ്റേഷനിൽ അറിയിച്ചപ്പോൾ സിഐ ഉള്ളപ്പോൾ വിളിച്ചിട്ട് എത്താനായിരുന്നു നിർദേശം. ഇതേത്തുടർന്നാണ് സൗത്ത് സ്റ്റേഷനിലെത്തി സിഐ കെ.ജി.അനീഷിനു മുന്നിൽ ഹാജരായതെന്നു രഹ്ന പറഞ്ഞു.
തുടർന്ന് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി ജനറൽ ആശുപത്രിയിലെത്തിച്ച് ആരോഗ്യ പരിശോധന നടത്തിയ ശേഷം വിഡിയോ കോൺഫറൻസിലൂടെ കോടതിയിൽ ഹാജരാക്കി. പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
കോവിഡ് പരിശോധന നടത്തിയതിനു ശേഷമേ ജയിലിൽ അയയ്ക്കാൻ സാധിക്കൂ എന്നതിനാൽ തൃശൂരിലെ കോവിഡ് സെന്ററിലേക്ക് അയച്ചിരിക്കുകയാണ്. നാളെ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കുമെന്ന് രഹ്നയുടെ ഭർത്താവ് മനോജ് ശ്രീധർ പറഞ്ഞു.