New Update
ശബരിമലയിലേക്ക് പുറപ്പെട്ട എറണാകുളം സ്വദേശി രഹ് ന ഫാത്തിമയുടെ വീടിന് നേരെ ആക്രമണം. യുവതിയുടെ വീട് ഒരു സംഘം തല്ലിത്തകര്‍ത്തു. ഇന്ന് രാവിലെയാണ് ഐജി ശ്രീജിത്ത് അടക്കമുള്ള പൊലീസ് സംഘത്തിന്‍റെ അകമ്പടിയോടെ രഹ്ന അടക്കം രണ്ട് യുവതികള്‍ മലകയറിയത്. എന്നാല്‍ ഭക്തര്‍ ഇവര്‍ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. അതേസമയം, ദേവസ്വം മന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പൊലീസ് സംരക്ഷണത്തില്‍ സന്നിധാനത്തിനടുത്ത് എത്തിയ യുവതികള്‍ തിരിച്ചുമടങ്ങിയത്.
വിശ്വാസികളുടെ താല്‍പര്യത്തിനാണ് സര്‍ക്കാരിന് മുന്‍ഗണന എന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ശക്തി തെളിയിക്കാനുള്ള ശ്രമമായുള്ള ആക്ടിവിസ്റ്റുകളുടെ ശ്രമത്തിന് സര്‍ക്കാര്‍ പിന്തുണയ്ക്കില്ല. വിശ്വാസികളായ സ്ത്രീകള്‍ ശബരിമലയില്‍ കയറാന്‍ എത്തിയാല്‍ സര്‍ക്കാര്‍ അവര്‍ക്കൊപ്പം ഉണ്ടാവുമെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഇന്ന് രാവിലെ രണ്ട് യുവതികള്‍ പൊലീസ് സംരക്ഷണയില്‍ നടപ്പന്തലില്‍ എത്തിയ സംഭവത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ഭക്തരായുള്ള ആളുകൾ വന്നാൽ അവർക്ക് സംരക്ഷണം കൊടുക്കാനുള്ള ഉത്തരവാദിത്തം സർക്കാരിനുണ്ട്. ആക്ടിവിസ്റ്റുകളാണ് സന്നിധാനത്തേക്ക് പോകാൻ ഇന്ന് എത്തിയതാണെന്ന ആണ് മനസിലാക്കുന്നത്. സർക്കാരിനെ സംബന്ധിച്ചു വിശ്വാസികൾക്ക് സംരക്ഷണം നൽകുകയാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.