കൊച്ചി: നഗ്ന ശരീരത്തിൽ മക്കളെ കൊണ്ട് ചിത്രം വരപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ കീഴടങ്ങി. എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിലാണ് രഹ്ന ഫാത്തിമ കീഴടങ്ങിയത്. രഹ്നയുടെ മുൻകൂർ ജാമ്യ ഹർജി സുപ്രീം കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് അവർ കീഴടങ്ങിയത്.
പ്രാഥമിക പരിശോധനയിൽ രഹ്ന ഫാത്തിമയുടെ നടപടി കുട്ടികളെ ഉപയോഗിച്ചുള്ള ലൈംഗിക കുറ്റകൃത്യത്തിന്റെ പരിധിയിൽ വരുമെന്ന് സുപ്രീം കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. മുൻകൂർ ജാമ്യം അനുവദിക്കുന്നതിനെ സംസ്ഥാന സർക്കാരും സുപ്രീം കോടതിയിൽ എതിർത്തിരുന്നു.
രഹ്ന ഫാത്തിമയുടെ നടപടി അസംബന്ധമാണെന്നും എന്തു സന്ദേശമാണ് ഇത് കുട്ടികൾക്ക് നൽകുകയെന്നും കോടതി ആരാഞ്ഞു. ചിത്രം വരപ്പിച്ചത് അശ്ലീലതയുടെ പരിധിയിൽ വരുമെന്ന കാര്യത്തിൽ സംശയമില്ല. അതിന് ശേഷം അത് പ്രചരിപ്പിക്കുകയും ചെയ്തു. ഇത് സമൂഹത്തെ തെറ്റായ പാതയിലേക്ക് നയിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.