നിലമ്പൂര്‍: കനത്ത മഴയെ തുടർന്ന് കവളപ്പാറ ഉരുള്‍പ്പെട്ടലില്‍ ഉണ്ടായ ഉരുൾ പൊട്ടലിൽ മരിച്ചവര്‍ക്കു വേണ്ടി ബന്ധുക്കളും നാട്ടുകാരും വെള്ളിയാഴ്ച ജുമാ നമസ്‌കാരം നടത്തിയത് ബസ്സ്റ്റാന്‍ഡില്‍. പള്ളി പോസ്റ്റുമോര്‍ട്ടം നടത്താന്‍ വിട്ടു നല്‍കിയതിനെ തുടര്‍ന്നാണ് ജുമാനമസ്‌ക്കാരം പുറത്തേക്കു മാറ്റിയത്.
പോത്തുകല്ല് ബസ്സ്റ്റാന്‍ഡില്‍ പന്തല്‍കെട്ടി നടത്തിയ നമസ്‌ക്കാരത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു. ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ പള്ളി വിട്ടുകൊടുത്ത മഹല്ല് കമ്മിറ്റി തീരുമാനത്തെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരുന്നത്.
നമുക്ക് ഏറ്റവും പ്രിയപ്പെട്ടത് മറ്റുള്ളവര്‍ക്ക് പങ്കുവെക്കുമ്പോഴാണ് മതം പൂര്‍ണമാകുന്നതെന്ന് ഇമാം സി.എച്ച്. ഇഖ്ബാല്‍ ഓര്‍മിപ്പിച്ചു. നിലമ്പൂര്‍ എം.എല്‍.എ. പി.വി. അന്‍വറും ജുമുഅയില്‍ പങ്കെടുത്തു.
പള്ളിയില്‍ പോസ്റ്റുമോര്‍ട്ടത്തിനെത്തുന്ന മൃതദേഹങ്ങള്‍ കുളിപ്പിക്കുന്നത് സേവാഭാരതി പ്രവര്‍ത്തകരാണ്. ബി.ജെ.പി. സംസ്ഥാന സമിതിയംഗം അഡ്വ. ടി.കെ. അശോക് കുമാറിന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ചവരെ 31 മൃതദേഹങ്ങളാണ് ഏറ്റുവാങ്ങിയത്. പാലുണ്ട ഹൈന്ദവ ശ്മശാനത്തിലാണ് സംസ്‌കാരം നടത്തിയത്