കാഞ്ഞിരപ്പള്ളി രൂപതയിൽ 2017 ഏപ്രിൽ 21 നു കൂദാശ ചെയ്ത കീരിക്കര സെന്റ് ആന്റണീസ് പള്ളി 2018 ജൂലൈ 16 രാവിലെ 11 15 ന് ഉരുള്‍പൊട്ടലില്‍ ഓർമയായി. ചരിത്ര പഠിതാക്കൾക്കും സഭയുടെ തനിമ മനസിലാക്കാൻ താല്പര്യമുള്ളവർക്കും ഒരു പഠനശാലയായിരുന്നു ഈ പള്ളി.
വികാരിയച്ചന്റെ നേതൃത്വത്തില്‍ കാപ്പിക്കുരു കൂലിക്ക് പറിച്ചുകൊടുത്തും കുരുമുളക് പാട്ടത്തിനെടുത്തുമാണ് നേര്‍ച്ചപ്പെട്ടിയില്ലാത്ത ഈ പള്ളി പണിയാന്‍ പണമുണ്ടാക്കിയത്. പള്ളി പണിക്കൊപ്പം ആസ്സാമിൽ പാവപ്പെട്ടവര്‍ക്ക് 16 വീടുകള്‍ പണിതുനല്‍കി. മൂന്ന് വർഷം മുമ്പ് വലിയ നോമ്പ് കാലത്തു ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികൾക്ക് 118000 രൂപ കൊടുത്തു വീട് പണിയുവാന്‍.
പള്ളിയുടെ ആനവാതിൽ പണി പൂർത്തിയായപ്പോൾ സാമ്പത്തിക പിന്നോക്കം നിൽക്കുന്ന പെൺ കുട്ടികൾക്ക് വിവാഹത്തിന് 158000 രൂപ സഹായം നല്‍കി. കാഞ്ഞിരപ്പള്ളി ബേത്‌ലഹേം ഭവനിൽ ഞായറാഴ്ചകളിൽ പൊതിച്ചോര്‍ വിതരണം നടത്തി. കുരിശടിയിലെ നേർച്ച മുഴുവൻ പാവപ്പെട്ടവർക്ക് വേണ്ടി മാത്രം കീരിക്കരക്കാർ മാറ്റി വച്ചു.
തന്റെ ഇഷ്ട വാഹനമായ 500സി സി ബുള്ളറ്റ് 125000രൂപയ്ക്കു വിറ്റ് പാവപ്പെട്ടവർക്ക് വീട് വയ്ക്കാൻ കൊടുത്തു ഇടവകക്കാരെ ഉപവി പഠിപ്പിച്ച യഥാർത്ഥ അജപാലകൻ ഫാ. വര്ഗീസ് കാക്കല്ലിയച്ചൻ.
ഇടവക ജനം പള്ളി നെഞ്ചിലേറ്റിയപ്പോൾ 107 പാവപ്പെട്ട വീടുകളിൽ നിന്ന് ഒന്നര കോടിയോളം രൂപ സമാഹരിച്ചു. ബാക്കി ഒന്നേകാൽക്കോടി രൂപയോളം ആരോടും ചോദിക്കാതെ പലരും തന്നു. ഒരു ചെറിയ വീട് പണിയാൻ ദശലക്ഷങ്ങൾ വേണ്ടിയിരിക്കെ ഇത്ര മനോഹരവും നൂറ്റാണ്ടുകൾ നിലനിൽക്കേണ്ടതുമായ ഈ അപൂർവ പള്ളിക്കും ചുറ്റുമുള്ള കെട്ടുകൾക്കുമായി രണ്ടേമുക്കാൽ കോടിയിൽ താഴെ മാത്രം ആയുള്ളൂ എന്ന് പറഞ്ഞാൽ അതിന്റെ ശില്പിയായ വൈദികൻ, സഹകരിച്ചവർ എന്നിവരെ ആദരിക്കാതെ വയ്യ.
പുതിയ പള്ളി പണിയുവാൻ അച്ചന്റെ നേതൃത്വത്തിൽ കാപ്പിക്കുരു കൂലിക്ക് പറിച്ചുകൊടുക്കും. കുരുമുളക് പാട്ടത്തിനു എടുത്തു ലാഭം പള്ളിപണിക്ക്. ചക്കക്കുരു വാങ്ങി തമിഴ്‌നാട്ടിൽ കൊണ്ടുപോയി വിറ്റു. റെഡ് ആൻഡ് ഗ്രീൻ ചില്ലിസ് (കാന്താരി മുളക് ചെടി )ഉണ്ടാക്കി പല പള്ളികളിലും വിറ്റു.. ഇങ്ങനെയുള്ള പരിപാടികളിലൂടെ പള്ളി പണിക്ക് പണം കണ്ടെത്തി.