തിരുവനന്തപുരം : ഇ -മൊബിലിറ്റി പദ്ധതിയില്‍ മുഖ്യമന്ത്രിയ്‌ക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രംഗത്ത്. ധനമന്ത്രിയും ചീഫ് സെക്രട്ടറിയും എതിർത്തിട്ടും ഇ-മൊബിലിറ്റി പദ്ധതിയുമായി മുന്നോട്ടു പോകാൻ സർക്കാർ തീരുമാനിച്ചതു മുഖ്യമന്ത്രി പിണറായി വിജയന്റെ നിർബന്ധം കൊണ്ടാണെന്നു ചെന്നിത്തല പറഞ്ഞു.
പദ്ധതി നടപ്പാക്കാൻ എല്ലാ വളഞ്ഞ വഴികളും മുഖ്യമന്ത്രി സ്വീകരിക്കുന്നു എന്നത് അദ്ഭുതപ്പെടുത്തുന്നു. എന്താണ്, ആരാണ് ഇതിന്റെ പിന്നിൽ? വളരെ ദുരൂഹമായ ഇടപാടാണിത്. ധനകാര്യ വകുപ്പിന്റെയും അന്നത്തെ ചീഫ് സെക്രട്ടറിയുടെയും എതിർപ്പ് മറികടന്നാണു സർക്കാർ പദ്ധതിയുമായി മുന്നോട്ടു പോയത്.
മുഖ്യമന്ത്രിയുടെ യോഗത്തിൽ സമ്മർദം വന്നപ്പോൾ പിന്നീട് ധനകാര്യ വകുപ്പും അംഗീകരിച്ചു കാണും. പക്ഷേ പ്രസക്തമായ കാര്യങ്ങളാണു ധനകാര്യ സെക്രട്ടറി ധനമന്ത്രിയുടെ അനുമതിയോടെ ഫയലിൽ എഴുതിയിട്ടുള്ളത്.
സർക്കാർ നടപടികൾ പൂർണമായും സുതാര്യവും നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചുമായിരിക്കണം. പക്ഷേ ഇ-മൊബിലിറ്റി പദ്ധതിയിൽ എല്ലാം ദുരൂഹമാണ്. ഈ കള്ളക്കച്ചവടം അനുവദിക്കാനാവില്ല. മുഖ്യമന്ത്രി മറുപടി പറഞ്ഞശേഷം ബാക്കി കാര്യങ്ങൾ വ്യക്തമാക്കാം’- ചെന്നിത്തല പറഞ്ഞു.