ഡല്‍ഹി: രാഹുൽ ഗാന്ധിയുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ കൂടിക്കാഴ്‌ച അവസാനിച്ചു. ചർച്ചയിൽ പൂർണ തൃപ്‌തനാണെന്നും പാര്‍ലമെന്ററി പാര്‍ട്ടി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചില ആശങ്കകൾ പ്രകടിപ്പിച്ചത് സത്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുമെന്നും പുതിയ പദവി നൽകുന്നത് സംബന്ധിച്ച് ചർച്ചകൾ നടന്നിട്ടില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങളേക്കുറിച്ച് രാഹുൽ ഗാന്ധിയുമായി വിശദമായി സംസാരിച്ചു. കേരളത്തിലെ കോൺഗ്രസ് നേതൃത്വം ഒറ്റക്കെട്ടായി മുന്നോട്ടുപോകും. പാർട്ടിക്ക് വേണ്ടി ഏത് വെല്ലുവളി ഏറ്റെടുക്കാനും തയ്യാറാണ്. ഒരു പദവിയില്ലെങ്കിലും കോൺഗ്രസിൽ പ്രവർത്തിക്കുമെന്നും ചെന്നിത്തല കൂടിക്കാഴ്‌ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
രാഹുൽ ഗാന്ധിക്ക് തന്നോട് ഒരു പിണക്കവും ഇല്ലെന്നും വലിയ സ്‌നേഹവും താല്പര്യവും ഇഷ്ടവുമാണെന്നും കൂടിക്കാഴ്ചയില്‍ നിന്ന് മനസിലായെന്ന് ചെന്നിത്തല പറഞ്ഞു. രാഹുല്‍ ഗാന്ധിയോട് മനസിലുള്ളതെല്ലാം പറഞ്ഞു. അദ്ദേഹം അത് മനസിലാക്കിയെന്നും പ്രശ്‌നങ്ങളെല്ലാം മാറിയെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. കേരളത്തിലെ തോൽവി ഞെട്ടിച്ചെന്നായിരുന്നു രാഹുൽ ചെന്നിത്തലയോട് പറഞ്ഞത്
എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയാകുന്നത് സംബന്ധിച്ച് ചര്‍ച്ചയില്‍ താന്‍ ഒന്നും ചോദിച്ചില്ലെന്നും രാഹുല്‍ ഗാന്ധി ഒന്നും പറഞ്ഞിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. എന്നും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനൊപ്പം ചേര്‍ന്നു നിന്നിട്ടുള്ളവരാണ് ഞാനും ഉമ്മന്‍ ചാണ്ടിയും.
കോണ്‍ഗ്രസ് നേതൃത്വം എടുക്കുന്ന ഏത് തീരുമാനത്തേയും അംഗീകരിക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുള്ളവരാണ് ഞങ്ങള്‍ രണ്ട് പേരും.
നാളെയും അത് തന്നെയായിരിക്കും ഉണ്ടാകുക. ഒരു സ്ഥാനവുമില്ലെങ്കിലും കോണ്‍ഗ്രസിന്റെ നന്മയ്ക്ക് വേണ്ടി സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും എടുക്കുന്ന എല്ലാ തീരുമാനങ്ങള്‍ക്കുമൊപ്പം ഉണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു.