തിരുവനന്തപുരം: ലോക് ഡൗൺ കാലത്ത് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ശത്രുസംഹാര പൂജ നടത്തിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശത്രുസംഹാര പൂജ നടത്തിയത് ശബരിമല മുൻ മേൽശാന്തിയായിരുന്നെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
"കോവിഡ് കാലത്ത് ലോക്ഡൗൺ നിയന്ത്രണങ്ങൾ പോലും ലംഘിച്ച് ശത്രു സംഹാര പൂജ സ്വന്തം വീട്ടിൽ നടത്തിയ ആളാണ് എനിക്കെതിരെ ഇതൊക്കെ പറഞ്ഞുകൊണ്ടിരിക്കുന്നത്. ഒരു ശബരിമല മുൻ മേൽശാന്തിയെക്കൊണ്ടാണ് പൂജ നടത്തിയതെന്നാണ് സോഷ്യൽ മീഡിയകളിലൊക്കെ വന്നുകൊണ്ടിരിക്കുന്നത്. ഞാനും വായിച്ചു.
തിരക്കിയപ്പോൾ ശരിയാണ്. പണ്ട് പൂ മൂടൽ പൂജ നടത്തിയതിന്റെ ഭാഗമായാണിത്. എതായാലും പിണറായി വിജയൻ പേടിച്ചാൽ മതി, ഞാൻ പേടിക്കേണ്ട കാര്യമില്ല. ഞാൻ നല്ല വിശ്വാസിയാ" ചെന്നിത്തല പറഞ്ഞു.
ശാഖയിൽ പോയിട്ടുള്ള എസ്. രാമചന്ദ്രൻ പിള്ളയുടെ ശിഷ്യനാണ് കോടിയേരി ബാലകൃഷ്ണൻ. എസ്.ആർ.പി.യുടെ ശിക്ഷണം കൊണ്ടാണ് അമ്പലത്തിൽ പോകുന്നവരും കുറി ഇടുന്നവരുമെല്ലാം ആർഎസ്എസുകാർ ആണെന്നു കോടിയേരിക്ക് തോന്നുന്നത്. പാർട്ടി സെക്രട്ടറി ഇത്ര വർഗീയവാദി ആകുന്നത് ആദ്യമാണ്. ആർ.എസ്.എസ്.ലേക്ക് ആളെ റിക്രൂട്ട് ചെയ്യുന്ന ഏജന്റിനെ പോലെയാണ് കോടിയേരി പ്രവർത്തിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ആദ്യം തന്റെ അച്ഛന് ആർ.എസ്.എസ്. ബന്ധം എന്നാരോപിച്ചു. പിന്നീട് തന്നെ സർസംഘചാലക് ആക്കി . ഇപ്പോൾ തന്റെ ഗൺമാനും ആർ.എസ്.എസ്. എന്നാണ് പറയുന്നത്. തന്റെ കുക്കിനെയും നാളെ ആർഎസ്എസുകാരനായി ചിത്രീകരിച്ചേക്കാമെന്നും ചെന്നിത്തല പരിഹസിച്ചു.