ജിദ്ദ: എഴുപത്തിയൊന്നിന്റെ പ്രതാപവും പ്രൗഢിയും വിളംബരപെടുത്തിയ ധന്യമായ പരി പാടികളോടെ ജിദ്ദയിലെ ഇന്ത്യൻ സമൂഹവും ജന്മനാടിന്റെ ദേശീയ ദിനം സമുചിതമായി ആചരിച്ചു. ഇന്ത്യൻ കോണ്സുലേറ്റിന്റെയും ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിന്റെയും ആഭിമുഖ്യത്തിലായിരുന്നു റിപ്പബ്ലിക് ദിനത്തിലെ ആഘോഷ പരിപാടികൾ. പ്രവാസി സാമൂഹ്യ സംഘടനകൾ റിപ്പബ്ലിക് ദിനത്തെ അടയാളപ്പെടുത്തി കൊണ്ട് സംഘടിപ്പിക്കുന്ന നിരവധി പരിപാടികൾ വരും വാരാന്ത്യങ്ങളിലായി അരങ്ങേറും.
ഞായറാഴ്ച കാലത്ത് കോൺസുലേറ്റ് അങ്കണത്തിൽ ഒത്തുചേർന്ന നൂറു കണക്കിന് ആളുകളുടെ സാന്നിധ്യത്തിൽ കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്‌മാൻ ഷെയ്ഖ് ത്രിവർണ പതാക ഉയർത്തി. തുടർന്ന്, ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾ ചേർന്ന് ദേശീയഗാനം ആലപിച്ചു. തുടർന്ന് കോൺസൽ ജനറൽ രാഷ്ട്രപതിയുടെ എഴുപത്തിയൊന്നാമത് റിപ്പബ്ലിക് ദിന സന്ദേശം സദസ്സിന് ഉപചാരപൂർവം വായിച്ചു കേൾപ്പിച്ചു. ഇന്ത്യ ഉയർത്തി കാണിക്കുന്ന സമാധാന സന്ദേശം അടയാളപ്പെടുത്തി രണ്ടു പ്രാവുകളെ പറപ്പിച്ചു. കോൺസൽ ജനറലും പരിപാടിയ്‌ക്കെത്തിയ കുട്ടികളും ചേർന്ന് കേക്ക് മുറിച്ച് വിതരണം ചെയ്തു.
ഇന്റർനേഷണൽ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾ അവതരിപ്പിച്ച ദേശസ്നേഹ ഗാനാലാപനവും പരിപാടിയ്ക്ക് ഇമ്പവും ഗാംഭീരവും പകർന്നു. വെളുപ്പാം കാലത്തെ തണുപ്പിനെ വകവെക്കാതെ കാലേകൂട്ടി കോൺസുലേറ്റ് വളപ്പിലെത്തിച്ചേർന്ന ജിദ്ദയിലെ ഇന്ത്യൻ പൗരാവലിയുടെ ആവേശ കമായ സാന്നിധ്യം അവരിലെ സ്വദേശമെന്ന വികാരത്തെയും രാജ്യസ്നേഹത്തെയും അവസരോ ചിതമായി വെളിപ്പെടുത്തുന്നതായിരുന്നു.
ഡപ്യൂട്ടി കോണ്‍സല്‍ ജനറലും ഹജ് കോണ്‍സലുമായ വൈ. സാബിര്‍ ഉൾപ്പെടെയുള്ള കോൺസു ലേറ്റ് ഉദ്യോഗസ്ഥർ, മറ്റു ജീവനക്കാർ, അവരുടെ കുടുംബാംഗങ്ങൾ, ജിദ്ദയിലെ വിവിധ ഭാഗങ്ങ ളിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നുമുള്ള സാധാരണക്കാർ, ക്ഷണിക്കപ്പെട്ട വിശിഷ്ട വ്യക്തി കൾ എന്നിവർ ചടങ്ങിനെ സമ്പന്നമാക്കി.
വൈകീട്ട് പാർക് ഹയാത്ത് ഹോട്ടലിൽ ഒരുക്കിയ റിപ്പബ്ലിക് ദിന അത്താഴ വിരുന്നിന് കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്‌മാൻ ഷൈഖും പത്നി ഡോ. നസ്‌നീൻ റഹ്‌മാനും ആതിഥ്യമരുളി. സൗദി വിദേശകാര്യ മന്ത്രാലയത്തിലെ പ്രോട്ടോകോൾ വിഭാഗം മേധാവി അംബാസഡർ ഹാനി കാശിഫ് മുഖ്യാതിഥിയായിരുന്നു. ഇംഗ്ളീഷിലും അറബിയിലുമായി കോൺസൽ ജനറൽ നടത്തിയ പ്രഭാഷണം സൗദിയും ഇന്ത്യയുമായി നിലനിൽക്കുന്ന ഊഷ്മളമായ ബന്ധങ്ങളിലേയ്ക്ക് വെളിച്ചം വീശി. കോൺസുലേറ്റിന്റെ പ്രവർത്തന പരിധിയിൽ അധിവസിക്കുന്ന പത്ത് ലക്ഷത്തോളം ഇന്ത്യൻ പൗരന്മാരുടെ ക്ഷേമ കാര്യങ്ങൾ, രണ്ടു ലക്ഷം വരുന്ന ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകരുടെ കാര്യങ്ങൾ എന്നിവയും കോൺസൽ ജനറൽ പരാമർശിച്ചു.
ഇന്ത്യൻ സമൂഹത്തിലെ വിശിഷ്ട വ്യക്തികൾ, സാമൂഹ്യ സംഘടനാ പ്രതിനിധികൾ, മാധ്യമ പ്രവർത്തകർ എന്നിവർ അടങ്ങുന്ന സദസ്സ് സൗദി സമൂഹത്തിലെ പ്രമുഖ വ്യക്തികളുടെ വമ്പിച്ച സാന്നിധ്യം കൊണ്ടും പ്രൗഢമായി. പുറമെ, വിവിധ സുഹൃദ് രാജ്യങ്ങളുടെ ഔദ്യോഗിക പ്രതിനിധികളും ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കാളികളായി. ഇന്ത്യ ഗവർ മെന്റിന്റെ "മെയ്ക് ഇൻ ഇന്ത്യ" പദ്ധ്വതി സംബന്ധിച്ച വിവരങ്ങളും വിശേഷങ്ങളും അതിഥികൾക്കായി ഒരുക്കിയിരുന്നു. കേരളത്തിന്റെ തനത് നൃത്തനൃത്യങ്ങൾ സദസ്സിന്റെ കയ്യടി നേടി.