മുംബൈ: ഓസ്‌കര്‍ പുരസ്‌കാരം നേടിയതിന് ശേഷം ബോളിവുഡില്‍ നിന്ന് അവഗണന നേരിടുന്നതായി പ്രശസ്ത സൗണ്ട് റെക്കോര്‍ഡിസ്റ്റ് റസൂല്‍ പൂക്കുട്ടി. ബോളിവുഡിൽ തനിക്കെതിരെ സംഘടിതനീക്കം നടക്കുന്നതായി ഓസ്‌കർ ജേതാവായ സംഗീതസംവിധായകൻ എ ആർ റഹ്മാൻ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയതിന് പിന്നാലെയാണ് റസൂല്‍ പൂക്കുട്ടിയുടെ തുറന്നുപറച്ചില്‍.
ഓസ്കർ ലഭിച്ചതിനു ശേഷം തനിക്ക് ഹിന്ദി സിനിമയിൽ നിന്നും ഫോൺകോളുകൾ വരാതായെന്നും പ്രാദേശിക സിനിമകളാണ് തനിക്ക് തുണയായതെന്നും അദ്ദേഹം പറയുന്നു. മുഖത്തു നോക്കി 'നിങ്ങളെ ഞങ്ങൾക്കുവേണ്ട' എന്ന് പറഞ്ഞ പ്രൊഡക്ഷൻ ഹൗസ് ഉടമകൾ വരെയുണ്ട്.
ഹോളിവുഡിലേക്ക് പ്രവർത്തനമേഖല മാറ്റാമായിരുന്നു. ഇന്ത്യയിൽ ചെയ്‌ത ജോലിക്കാണ് ഓസ്‌കർ ലഭിച്ചത്. അതുകൊണ്ട് അത് ചെയ്‌തില്ല. ഓസ്കർ ശാപമാണ് തനിക്കുണ്ടായതെന്നും ആർക്കും സംഭവിക്കാവുന്നതാണ് ഇതെന്നും അദ്ദേഹം പറയുന്നു.