കോഴിക്കോട്: കാസർകോടിന് പിന്നാലെ കോഴിക്കോടും ആശങ്കയേറുന്നു. ഇന്ന് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച നാല് പേർക്കും രോഗലക്ഷണം ഉണ്ടായിരുന്നില്ല. ഇവർ നാല് പേരും നിസാമുദ്ദീനിലെ മർകസിൽ തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരാണ്. നിസാമുദ്ദീനിൽ നിന്ന് വന്നവരായത് കൊണ്ടാണ് പ്രത്യേക താത്പര്യമെടുത്ത് ഇവരുടെ സാമ്പിളുകൾ കൂടി പരിശോധിച്ചത്.
എന്നാൽ അപ്രതീക്ഷിതമായി നാല് പേർക്കും രോഗം സ്ഥിരീകരിച്ചത് ജില്ലയിലെ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാൻ പ്രേരിപ്പിച്ചിട്ടുണ്ട്. ഇതോടെ കോഴിക്കോട് ജില്ലയിൽ കൂടുതൽ പേരുടെ സാമ്പിളുകൾ പരിശോധിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ച നിസാമുദ്ദീനിൽ പോയി മടങ്ങിയെത്തിയ നാല് പേരുമായും ബന്ധപ്പെട്ടവരുടെ മുഴുവൻ പേരുടെയും സാമ്പിളുകൾ പരിശോധിക്കും.
ദുബൈയിൽ നിന്ന് വന്ന മറ്റൊരാൾക്കും ജില്ലയിൽ കൊവിഡ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ച മറ്റുള്ളവർ പത്തനംതിട്ട, കണ്ണൂര്‍, കാസർകോട് ജില്ലകളില്‍ നിന്നുള്ളവരാണ്. പത്തനംതിട്ടയില്‍ രോഗം സ്ഥിരീകരിച്ചയാള്‍ ദില്ലിയില്‍ നിന്ന് വന്നതാണ്. കണ്ണൂര്‍, കാസർകോട് ജില്ലയിലുള്ളവര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. ഇതുവരെ നിസാമുദ്ദീനില്‍ നിന്നും വന്ന പത്ത് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്