Advertisment

 കോളേജ് സമരം കൊടുമ്പിരി കൊണ്ട് നില്‍ക്കുമ്പോള്‍ മോദിജിയുടെ രഹസ്യാന്വേഷണത്തില്‍ ഒരു കാര്യം മനസ്സിലായി. ഇന്ദിര ഗാന്ധിയാണ് ഇന്ത്യയിലെ സര്‍വ്വലകശാലകളില്‍ ഈ വൃത്തികെട്ട പരിഷ്‌ക്കാരം കൊണ്ട് വന്നത് ; കോണ്‍ഗ്രസുകാര്‍ക്ക് മാത്രം ചോദ്യപ്പേപ്പര്‍ നേരത്തെ കിട്ടുന്നൊരു സര്‍വ്വകലാശാലയുണ്ടെന്നും മോദിജി ചുളുവില്‍ മനസ്സിലാക്കി – കേട്ടിട്ടില്ലേ ഇന്ദിര ഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി ; അവിടെ എല്ലാം ഓപ്പണാണത്രെ ..! ;  ഒന്നല്ല ഒന്‍പതു അടിയന്തിരാവസ്ഥ വന്നാലും മോദിജിക്ക് മയിലെണ്ണയാണ് ;പി.എം നരേന്ദ്ര മോഡി’ ഡിലീറ്റഡ് സീന്‍  !!

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് ആര്‍ ജെ സലിമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറല്‍

Advertisment

publive-image

മോദിജി കോളേജില്‍ പഠിക്കുന്ന കാലഘട്ടം. മറ്റു വിദ്യാര്‍ത്ഥികളെപ്പോലെയൊന്നുമല്ല. ബാല മോദിജിക്ക് ചില ആദര്‍ശങ്ങളൊക്കെയുണ്ട്. അതുകൊണ്ടു തന്നെ പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ ഒരാഴ്ച മുന്‍പേ തരാത്ത സര്‍വ്വകലാശാലയുടെ വിദ്യാര്‍ത്ഥി വിരുദ്ധ നയങ്ങള്‍ക്കെതിരെ പോരാടാന്‍ മോദിജി തീരുമാനിച്ചു. മാത്രമല്ല ക്ലാസില്‍ എണീറ്റ് നിര്‍ത്തി ചോദ്യങ്ങള്‍ ചോദിക്കുന്ന അധ്യാപകരുടെ ഫാഷിസ്റ്റ് നയങ്ങള്‍ക്കെതിരെയും ടീനേജ് നരേന്ദ്രന്‍ പ്രതിഷേധിക്കാന്‍ തീരുമാനിച്ചു. അവരുടെ മക്കളാണെങ്കില്‍ അവരങ്ങനെ ചെയ്യുമോ ? ഇല്ലല്ലോ.

കോളേജിന്റെ പേര് വ്യക്തമായി എവിടെയും പറയുന്നില്ല. അതുകൊണ്ടു ഈ കോളേജ് ലോകത്തെവിടെയും ആകാം. ട്രെയിലറില്‍ കണ്ട മഞ്ഞ് പ്രദേശം ഹിമാലയമല്ല സൈബീരിയയാണെന്നു സ്ഥിരീകരിക്കപ്പെടാത്ത റിപ്പോര്‍ട്ടുകളുണ്ട്. കോളേജ് വെക്കേഷനുകളില്‍ മോദിജി റഷ്യക്ക് വേണ്ടി ചാര വൃത്തി നടത്തിയിരുന്നല്ലോ.

അങ്ങനെ കോളേജ് സമരം കൊടുമ്പിരി കൊണ്ട് നില്‍ക്കുമ്പോള്‍ മോദിജിയുടെ രഹസ്യാന്വേഷണത്തില്‍ ഒരു കാര്യം മനസ്സിലായി. ഇന്ദിര ഗാന്ധിയാണ് ഇന്ത്യയിലെ സര്‍വ്വലകശാലകളില്‍ ഈ വൃത്തികെട്ട പരിഷ്‌ക്കാരം കൊണ്ട് വന്നത്. കോണ്‍ഗ്രസുകാര്‍ക്ക് മാത്രം ചോദ്യപ്പേപ്പര്‍ നേരത്തെ കിട്ടുന്നൊരു സര്‍വ്വകലാശാലയുണ്ടെന്നും മോദിജി ചുളുവില്‍ മനസ്സിലാക്കി – കേട്ടിട്ടില്ലേ ഇന്ദിര ഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി. അവിടെ എല്ലാം ഓപ്പണാണത്രെ.

പോരെ പൂരം. മോദിജി ക്രോപാക്രാന്തനായി. സംഘ പ്രവര്‍ത്തകര്‍ക്കും ഇത്തരമൊരു സൗകര്യം തരപ്പെടുത്തിയിട്ടു തന്നെ കാര്യം. അടുത്ത ട്രെയിനില്‍ നേരെ ഡല്‍ഹിക്ക് പോകാന്‍ മോദിജി തീരുമാനിച്ചു. അരക്കുപ്പി ഗോമൂത്രവും കുറച്ചു ചാണകവും അല്‍പ്പം തേയിലപ്പടിയും കൊണ്ട് മോദിജി ഡല്‍ഹിയിലേക്കുള്ള ട്രെയിന്‍ കാത്തു നിന്നു. അപ്പ ദാ വരുന്നു നിസാമുദീന്‍ എക്‌സ്പ്രസ്. മോദിജിയുടെ മൂഡ് പോയി മൂഡ് പോയി.

ഉടന്‍ തന്നെ പോയ മൂഡ് വീണ്ടെടുക്കാന്‍ അദ്ദേഹം പ്ലാറ്റഫോമില്‍ തപസ്സിലേര്‍പ്പെട്ടു . ആശ്ചര്യമെന്നു പറയട്ടെ, ആ തപ ശക്തിയുടെ ബലത്തില്‍ അതാ വരുന്നു ഗുജറാത്ത് സമ്പര്‍ക് ക്രാന്തി എക്‌സ്പ്രസ്. മോദിജി ട്രെയിനില്‍ കയറി ഏറ്റവും വലതു വശത്തെ സീറ്റില്‍ ആസനസ്ഥനായി.

ട്രെയിന്‍ ഡല്‍ഹിയിലെത്തി. ഇറങ്ങിയ ഉടനെ അവിടെ പാസ് മേ ഏക് ടീ സ്റ്റാള്‍ മേ മോദിജിനെ ജാകെ പൂച്ജാ, ഭായ് ഈ ഇന്ദിര മേടം കഹാം രഹത്തേ ഹേ ? ടീ സ്റ്റാള്‍കാരന്‍ ഏതോ മലയാളി നായരായിരുന്നു. അദ്ദേഹം ബോലി. അരെ ഭായ് തും നേരെ സഫ്ദര്‍ജംഗ് റോഡിലേക്ക് ജാവോ ഭായ്. അവിടെ ഇന്ദിരാജി മിലേഗാ.

പക്ഷെ മോദിജി ഡല്‍ഹിയില്‍ കാലു കുത്തിയ വിവരം ഇന്ദിരാജി എങ്ങനെയോ അറിഞ്ഞു കഴിഞ്ഞിരുന്നു. പാവം ഭയചകിതയാകുന്നു. അന്നേരത്തെ ഒരു റ്റെന്‍ഷനില്‍ കേറി അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നു. പക്ഷെ ചരിത്രത്തില്‍ എവിടെയും മോദിജിയോടുള്ള ഭയം കാരണമാണ് ഇന്ദിരാജി അങ്ങനെ ചെയ്തതെന്ന് നിങ്ങള്‍ വായിക്കില്ല. ചരിത്രകാരന്മാരെ നാണമാവില്ലേ നിങ്ങള്‍ക്ക് ?

പക്ഷെ ഒന്നല്ല ഒന്‍പതു അടിയന്തിരാവസ്ഥ വന്നാലും മോദിജിക്ക് മയിലെണ്ണയാണ്. അദ്ദേഹം കാല്‍നടയായി നേരെ ഇന്ദിരാജിയുടെ വീട്ടിലേക്കു കയറി ചെല്ലുന്നു. പുട്ടിനുമായി കുറച്ചു കാലം റഷ്യയില്‍ ചാരപ്പണി നടത്തിയ പരിചയംകൊണ്ടു മോദിജിക്ക് ജിജിത്സൂ ഒക്കെ നല്ല വശമായിരുന്നു. തടയാന്‍ വന്ന ഭടന്മാരെല്ലാം പാവം മോദിജിയുടെ ഒറ്റ നോട്ടത്തില്‍ തന്നെ കുഴഞ്ഞു വീണു പിടഞ്ഞു. വീണവരുടെ മുഖത്തേയ്ക്ക് അല്പം ഗോമൂത്രം തളിച്ച് കൊണ്ട് അദ്ദേഹം അവര്‍ക്കെല്ലാം ശാപമോക്ഷം നല്‍കി കടന്നുപോയി. നേരെ ഇന്ദിരാജിയുടെ മുന്‍പില്‍ പോയി കസേര വലിച്ചിട്ടിരുന്നു വന്ന കാര്യം പറഞ്ഞു.

‘ഞങ്ങളുടെ പഴകിയ പരീക്ഷ സമ്പ്രദായം ഉടന്‍ മാറ്റണം’.

‘ശ്ശൊ, ഇത്രേ ഉള്ളോ ?’ , ഇന്ദിരാജി നെടുവീര്‍പ്പിട്ടു !

അങ്ങനെ മോദിജിക്ക് മാത്രമായി ഉത്തരവിറങ്ങി. മോദിജി ടാറ്റ പറഞ്ഞു തിരികെപ്പോന്നു.

പക്ഷെ ഇന്ദിരാജി പകരം വീട്ടാന്‍ കാത്തിരുന്നു. എല്ലാ പരീക്ഷയിലും നൂറില്‍ നൂറ്റിനാല്‍പ്പത്തേഴ് മാര്‍ക്ക് മേടിച്ചു പാസായ മോദിജിയുടെ മാത്രം ഗോള്‍ഡ് മെഡലും സര്‍ട്ടിഫിക്കറ്റും ഇന്ദിരയും കിങ്കരന്മാരും കത്തിച്ചു കളഞ്ഞു. അന്ന് മുതല്‍ മോദിജിക്ക് ഇന്ദിരയോട് തീര്‍ത്താല്‍ തീരാത്ത പകയായി. നമ്മുടെ നാട്ടില്‍ ഒരു അടിയുണ്ടായാല്‍ ആളുകള്‍ അച്ഛന് വിളിക്കില്ലേ.. അതിപ്പോ ദേഷ്യം വന്നിട്ടല്ലേ… ഇത്രേം കഷ്ടപ്പെട്ട് പഠിച്ചെഴുതിയ പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റ് കത്തിച്ചു കളഞ്ഞാല്‍ ആര്‍ക്കായാലും ദേഷ്യം വരില്ലേ…നമ്മുടെ പാവം മോദിജിക്കും വന്നു. അതാണ് ഇടയ്ക്കിടയ്ക്ക് ഇന്ദിരയുടെ അച്ഛന് വിളിക്കുന്നത്. എന്ത് പറഞ്ഞാലും നെഹ്റു, നെഹ്റു.

പക്ഷെ ഇന്നത്തെ മോദിജി സര്‍വ്വശക്തനാണ്. അദ്ദേഹം കോളേജിലല്ല കോളേജ് അദ്ദേഹത്തെക്കുറിച്ചു പഠിക്കട്ടെ, അതല്ലേ ഹീറോയിസം. എന്നാലും സന്ദര്‍ഭവശാല്‍ പറയട്ടെ, പാവം മോദിജിയുടെ ഉള്ളില്‍ ഇന്നും ആ നഷ്ടം ഒരു നെരിപ്പോട് പോലെ കത്തുന്നുണ്ടാവണം.

Advertisment