ഫുട്‍ബോളിങ് ചരിത്രത്തിലെ ഏറ്റവും മികച്ച തിരിച്ചുവരവുകളിൽ ഒന്നാണ് 2019 ചാമ്പ്യൻസ് ലീഗിലെ സെമി ഫൈനലിലേത്. ആദ്യപാദ മത്സരത്തിൽ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് മുന്നിട്ട് നിന്ന ബാഴ്‌സലോണയെ ഏകപക്ഷീയമായ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തിയ ലിവർപൂൾ ഫൈനലിലേക്ക് കടന്നു. ആ സിമിയുടെ ഓർമകൾ ഒരു വർഷം പിന്നിടുമ്പോൾ അന്നത്തെ ഒരു സംഭവത്തെക്കുറിച്ച് ഖേദിക്കുകയാണ് ലിവർപൂൾ താരം ആൻഡി റോബർട്ട്സൺ .
മത്സരത്തിൽ മെസിയുടെ മികച്ച ഒരു മുന്നേറ്റം തടുക്കാൻ ആൻഡിക്ക് സാധിച്ചിരുന്നു. ഇതിന് ശേഷം നടന്ന സംഭവമാണ് സ്‌കോട്ടിഷ് നായകൻ ഓർക്കുന്നത്. പന്തിന്മേൽ നിയന്ത്രണം നഷ്ടപെട്ട ശേഷം മെസിയെ പ്രകോപിപ്പിക്കുന്ന രീതിയിലാണ് റോബർട്ട്സൺ പെരുമാറിയത്. അന്ന് താൻ എന്താണ് ചിന്തിച്ചത് എന്ന് അറിയില്ലെന്നും താൻ മെസിയോട് പെരുമാറിയത് മോശമായാണെന്നും റോബർട്ട്സൺ തിരിച്ചറിയുന്നു.
"അൽപം ശക്തിയോടെയാണ് ഞാൻ അദ്ദേഹത്തിന്റെ തലയിൽ കൈവച്ചത്. അതിൽ അദ്ദേഹം ഒട്ടും സന്തുഷ്ടനായിരുന്നില്ല. ഈ കളി കണ്ടിട്ടുള്ള ഏറ്റവും മികച്ച താരത്തോടുള്ള അനാദരവായിരുന്നു അത്. ഇനിയൊരിക്കലും ഞാനത്ചെയ്യില്ല," ഇരുപത്തിയാറുകാരനായ ഫുൾ ബാക്ക് പറഞ്ഞു.
അതിന് മുൻപോ പിമ്പോ ഡ്രസിങ് റൂമിൽ ഇതുപോലൊരു ഊർജം കണ്ടിട്ടില്ല. ആൻഫീൽഡിലെ ആ രാത്രി ഏറെ ഉദ്യോഗജനകമായിരുന്നു എന്ന് റോബർട്ട്സൺ പറയുന്നു.
2017ൽ ലവർപൂളിലെത്തിയ ആൻഡി റോബർട്ട്സൺ ലിവർപൂളിന്റെ വിജയങ്ങളിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. പ്രതിരോധനിരയിലെന്ന പോലെ മുന്നേറ്റങ്ങളിലും ആൻഡിയുടെ ടച്ചുകൾ നിർണായകമാണ്. 321 മത്സരങ്ങളിൽ നിന്നായി 15 ഗോളുകൾളും 44 ഗോളുകൾ അസിസ്റ്റുകളുമാണ് ഈ ഫുൾ ബാക്ക് തീർത്തത്.