ബെംഗളൂരു: അവിഹിതബന്ധമാരോപിച്ച് ഭാര്യയുടെ അറുത്തെടുത്ത തലയുമായി ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി. കൈയിൽ വെട്ടുകത്തിയും പ്ലാസ്റ്റിക് ബാഗിൽ ഭാര്യയുടെ തലയുമായി പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. ചിക്കമഗളൂരു അജ്ജാപുര പോലീസ് സ്റ്റേഷൻ പരിധിയിലാണ് നാടിനെ നടുക്കിയ സംഭവം. അജ്ജാപുര സ്വദേശി രൂപ(28)യാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഭർത്താവ് സതീഷി(35)നെ കൊലക്കുറ്റത്തിന് പോലീസ് അറസ്റ്റുചെയ്തു.
ഭാര്യ രൂപയെ ടാക്സി ഡ്രൈവറായ സതീഷിന് സംശയമായിരുന്നു. തന്നെ വഞ്ചിക്കുകയാണെന്ന് സംശയിച്ച സതീഷ്, കഴിഞ്ഞ ദിവസം പുറത്തുപോയ ഭാര്യയെ വെട്ടുകത്തിയുമായി പിന്തുടരുകയായിരുന്നു. ചിക്കമഗളൂരു ശിവാനി റെയിൽവേ സ്റ്റേഷന് അരികിലുള്ള തോട്ടത്തിനുസമീപം രൂപയെയും മറ്റൊരാളെയും ഒന്നിച്ചുകണ്ടു.
രണ്ടുപേരെയും കൊല്ലുകയെന്ന ലക്ഷ്യത്തോടെ എത്തിയ സതീഷ് ഭാര്യയെ ആക്രമിച്ചപ്പോൾ കൂടയെുണ്ടായിരുന്നയാൾ ഓടി രക്ഷപ്പെട്ടു. കഴുത്തിന് വെട്ടേറ്റ രൂപ സംഭവസ്ഥലത്തുതന്നെ മരിച്ചു. തുടർന്ന് തല അറുത്തുമാറ്റി പ്ലാസ്റ്റിക് ബാഗിലാക്കി പോലീസ് സ്റ്റേഷനിലെത്തി.
ഒമ്പതുവർഷംമുമ്പാണ് സതീഷ് രൂപയെ വിവാഹം കഴിച്ചത്. ഇവർ തമ്മിൽ തർക്കവും വാക്കേറ്റവും പതിവായിരുന്നുവെന്ന് സമീപവാസികൾ മൊഴിനൽകി. ഭാര്യക്ക് പലരുമായി അവിവിഹതബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.