കുവൈറ്റ് : കുവൈറ്റില്‍ കൊറോണ വൈറസ് ബാധിച്ചവരില്‍ അധികവും ഇന്ത്യാക്കാരാണെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തെ രോഗികളില്‍ കൂടുതലും ഇന്ത്യാക്കാരായതിന്റെ കാരണം വിശദീകരിച്ച് കുവൈറ്റ് ഇന്‍ഫക്ഷന്‍ ഡിസീസ് ആശുപത്രിയിലെ ഡോ. റോയ് ചെറിയാന്‍ എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു.
കുറിപ്പ് ഇങ്ങനെ..
ലേബർ ക്യാംപുകളിൽ കോവിഡ് 19 വ്യാപനമുണ്ടായതാണ് കുവൈത്തിൽ രോഗബാധിതരായ ഇന്ത്യക്കാരുടെ എണ്ണം വർധിപ്പിച്ചത്. ലേബർ ക്യാംപുകളിൽ കഴിയുന്ന ഇന്ത്യക്കാർ ഉൾപ്പെടെ ഒട്ടേറെപേർ ക്വാറൻറീനിലുമുണ്ട്.കോവിഡ് പോലുള്ള രോഗങ്ങൾ എളുപ്പത്തിൽ പകരാൻ സാധ്യതയുള്ള ഇടങ്ങളാണ് ലേബർ ക്യാംപുകൾ. ക്യാംപുകളിലെ സാഹചര്യങ്ങൾ തന്നെയാണ് പ്രധാനകാരണവും. ഈ സാഹചര്യത്തിൽ കുറേയേറെ ആളുകൾ ഒന്നിച്ച് താമസിക്കുന്ന ലേബർ ക്യാംപുകളിലും മറ്റുമുള്ള മുൻകരുതലുകൾ കാര്യക്ഷമമാക്കുന്നത് ഉചിതമായിരിക്കും.
കോവിഡ് 19ന്റെ ലക്ഷണങ്ങളായ പനി,ചുമ, ശ്വാസതടസം എന്നിവ അനുഭവപ്പെടുകയാണെങ്കിൽ എത്രയും വേഗം ക്ലിനിക്കുകളിൽ എത്തുക. ആശുപത്രിയിൽ എത്താനുണ്ടായ സാഹചര്യം വിലയിരുത്തുന്ന ഡോക്ടർ കൊറോണ സംശയിക്കുന്ന രോഗിയെ പ്രത്യേക മുറിയിലേക്ക് മാറ്റും.
സ്രവ പരിശോധനയിൽ രോഗം സംശയിക്കപ്പെടുകയാണെങ്കിൽ ക്വാറൻറീനിൽ വിടും. ലക്ഷണങ്ങളുടെ വൈവിധ്യം അനുസരിച്ച് സ്വന്തം വീട്ടിലോ മിഷ്‌റഫിലും ജലീബിലും മഹ്‌ബൂലയിലുമുള്ള കേന്ദ്രങ്ങളിലോ ആയിരിക്കും ക്വാറൻറീൻ. സ്രവ പരിശോധനയിൽ പോസിറ്റീവ് ആണെങ്കിൽ ചികിത്സ ആരംഭിക്കും.
രോഗപ്രതിരോധത്തിന് വ്യക്തി ശുചിത്വം പ്രധാനമാണ്. ഒപ്പം ജാഗ്രതയും. സാമൂഹികഅകലം പാലിക്കണമെന്ന നിർദേശം കർശനമായി പാലിക്കാനുള്ളതാണ്. ആളുകൾ തമ്മിൽ ഒരു മീറ്റർ അല്ലെങ്കിൽ 3 അടി അകലം നിർബന്ധമാണ്. തുമ്മുന്നതും മറ്റും ശ്രദ്ധിക്കണം.
തുമ്മലുണ്ടാകുമ്പോൾ കൈകൊണ്ടോ ടിഷ്യു കൊണ്ടോ മുഖം മറക്കണം. ഉപയോഗിച്ച ടിഷ്യു വലിച്ചെറിയത്. നിർണയിക്കപ്പെട്ട കുപ്പത്തൊട്ടിയിൽ തന്നെ നിക്ഷേപിക്കണം.ഇടവേളകളിൽ സോപ്പ് ഉപയോഗിച്ച് കൈകഴുകണം. തുമ്മൽ ഉള്ളവരിൽ നിന്ന് അകലം പാലിക്കണം. കൈകൊണ്ട് കണ്ണ്, മൂക്ക്, വായ സ്പർശിക്കാതിരിക്കണം.
മാസ്ക് ധരിക്കണം. ഡോക്ടർമാരുടെ നിർദേശം പാലിക്കണം. ചികിത്സയെന്ന പേരിൽ പലതിൻറെയും പിന്നാലെ പോകരുത്.
കോവിഡ് 19 ബാധിതരിൽ 80% ആളുകളും സ്വമേധയാ സുഖം പ്രാപിക്കും. അവശേഷിക്കുന്ന 20%ലാണ് രോഗം പ്രകടമാവുക. ശ്വാസതടസവും മറ്റുമായിരിക്കും അത്. അതിൽ 2%മാത്രമാണ് ഗുരുതരാവസ്ഥയിൽ എത്തുക. അമിത രക്തസമ്മർദ്ദം, ഹൃദ്രോഗം, പ്രമേഹം എന്നിവയുള്ളവരിലാണ് രോഗസാധ്യത കൂടുതൽ.