ന്യൂഡൽഹി∙ ആർഎസ്എസിനെ ഭീകരസംഘടനയായ മുസ്‌ലിം ബ്രദർഹുഡിനോട് ഉപമിച്ച കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. രാഹുലിന്റേതു പക്വതയും വിവേകവുമില്ലാത്ത പരാമർശമാണെന്നു ബിജെപി വക്താവ് സമ്പിത് പാത്ര പറഞ്ഞു. അനേകം രാജ്യങ്ങൾ തീവ്രസംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന മുസ്‌ലിം ബ്രദർഹുഡിനോട് ആർഎസ്എസിനെ താരതമ്യപ്പെടുത്തിയ കോൺഗ്രസ് അധ്യക്ഷൻ മാപ്പു പറയണം. പ്രധാനമന്ത്രിയോടും ബിജെപിയോടും ആർഎസ്എസിനോടുമുള്ള വിദ്വേഷം കൊണ്ടാണു രാഹുൽ ഇത്തരത്തിൽ സംസാരിക്കുന്നതെന്നും സമ്പിത് പാത്ര പറഞ്ഞു.
ആർഎസ്എസ് രാജ്യത്തെ സ്ഥാപനങ്ങളെ മുഴുവനായി പിടിച്ചടക്കാനാണു ശ്രമിക്കുന്നത്. അവർ നമ്മുടെ രീതി തന്നെ മാറ്റുന്നു. മുസ്‌ലിം ബ്രദർഹുഡിന്റെ നേതൃത്വത്തിൽ അറബ് രാജ്യങ്ങളിൽ മാത്രമാണ് ഈ രീതിയുണ്ടായിരുന്നത്.
ആർഎസ്എസ് അവരുടെ ആശയങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു– രാഹുൽ പറഞ്ഞു. രാജ്യത്തു വിഭാഗീയതയും വിദ്വേഷവും സൃഷ്ടിക്കാനാണു സംഘപരിവാറിന്റെ ശ്രമം. അതുകൊണ്ട് ജനങ്ങളെ ഒരുമിപ്പിച്ച് രാജ്യത്തെ മുന്നോട്ടു നയിക്കുകയാണ് നമ്മുടെ കടമയും സംസ്കാരവുമെന്നും രാഹുൽ പറഞ്ഞു. ലണ്ടനിൽ ഇന്ത്യൻ കൂട്ടായ്മയെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തിലായിരുന്നു രാഹുൽ ഗാന്ധിയുടെ വിവാദ പരാമർശം.