കൊച്ചി: സ്വര്‍ണക്കടത്തുകേസില്‍ കേരളം ഞെട്ടുന്ന നിര്‍ണായക നീക്കങ്ങള്‍ക്കൊരുങ്ങി എന്‍ഐഎയും കസ്റ്റംസും. ഒരു മുന്‍ ഹൈക്കോടതി ജഡ്ജിയും കേരളം ഏറ്റവും അധികം ചര്‍ച്ച ചെയ്യുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്‍റും ഉള്‍പ്പെടെയുള്ളവരിലേയ്ക്ക് അന്വേഷണം നീളുകയാണ്.
നീതിന്യായ രംഗത്തെ ഉന്നതനിലേയ്ക്ക് അന്വേഷണം എത്തിയതായും അദ്ദേഹത്തിന് ജില്ലയ്ക്ക് പുറത്തേയ്ക്ക് യാത്ര ചെയ്യുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയതായും ജൂലൈ 20-ന് സത്യം ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അന്വേഷണത്തില്‍ ഈ ജഡ്ജിയുടെ ബന്ധു അറസ്റ്റിലാകുകയും കൂടുതല്‍ തെളിവുകള്‍ ഇദ്ദേഹത്തിനെതിരെ ലഭിക്കുകയും ചെയ്തതോടെ നിലവില്‍ ഇദ്ദേഹത്തിന് 'യാത്രാവിലക്ക്' ഏര്‍പ്പെടുത്തിയതായാണ് വിവരം.
ജഡ്ജിക്കെതിരെ തീവ്രവാദബന്ധമുള്ള സംഘടനകളുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ എന്‍ഐഎയ്ക്ക് ലഭിച്ചിട്ടുണ്ട്.
ഇദ്ദേഹം ചുമതലയിലുണ്ടായിരിക്കെ ഒരു 'കോഫെ പോസെ' കേസിലെ പ്രതിക്ക് ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ട് ഇദ്ദേഹം സഹപ്രവര്‍ത്തകനായിരുന്ന മറ്റൊരു ജഡ്ജിയെ സമീപിക്കുകയും അതിനെ എതിര്‍ത്ത് ഇക്കാര്യം ആ ജഡ്ജി മറ്റ് ജഡ്ജിമാരെയും അറിയിക്കുകയും ചെയ്ത സംഭവം കോടതിയില്‍ ഉണ്ടായിരുന്നു. പിറ്റെ ദിവസം ഈ ജഡ്ജിയുടെ കോടതി മാറ്റിയതും ചര്‍ച്ചയായിരുന്നു.
വര്‍ഷങ്ങളായി ദേശീയ അന്വേഷണ ഏജന്‍സികളുടെ കണ്ണിലെ കരടായ ചില സംഘടനകളുമായുള്ള ബന്ധമാണ് ഇദ്ദേഹത്തിന് കുരുക്കായത്. മുന്‍ ന്യായാധിപനുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഇദ്ദേഹത്തിന്‍റെ ബന്ധുവായ വ്യക്തിയെ കഴിഞ്ഞ ദിവസം നയതന്ത്ര സ്വര്‍ണക്കടത്തുകേസില്‍ അറസ്റ്റ് ചെയ്തത്.
സിഎക്കാരിലെ 'സൂപ്പര്‍ സ്റ്റാർ' ?
സംസ്ഥാനത്തെ അതിപ്രശസ്തരായ പലരുടെയും ചാര്‍ട്ടേഡ് അക്കൗണ്ടന്‍റായ പ്രമുഖനെതിരെയും നിര്‍ണായക നീക്കങ്ങളാണ് അന്വേഷണ സംഘം നടത്തുന്നത്.
സംസ്ഥാനത്ത് ഏറ്റവുമധികം നികുതിവെട്ടിപ്പിന് ഒത്താശചെയ്യുന്ന ഇദ്ദേഹം ഏറെനാളായി എന്‍ഫോഴ്സ്മെന്‍റ് ഉള്‍പ്പെടെയുള്ള ഏജന്‍സികളുടെ നോട്ടപ്പുള്ളിയായിരുന്നു.
അതിനിടയിലാണ് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിനെതിരെ തെളിവുകള്‍ ലഭിച്ചത്. ഇതിന്‍റെ ഭാഗമായി മൂന്നു ദിവസം മുമ്പ് ഇദ്ദേഹത്തിന്‍റെ ഓഫീസിലും വസതിയിലും പരിശോധന നടന്നിരുന്നു.
എന്നാല്‍ തീവ്രവാദ സംഘടനകളുമായി ബന്ധമില്ലെന്നതിനാല്‍ എന്‍ഐഎ ഇദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കാനുള്ള സാധ്യത കുറവാണ്. പക്ഷെ മറ്റ് ഏജന്‍സികളാകും ഇദ്ദേഹത്തിനെതിരെയുള്ള നടപടികള്‍ക്ക് നേതൃത്വം നല്‍കുക.
എംഎല്‍എയും വിവാദത്തില്‍ !
സ്വര്‍ണക്കടത്തില്‍ അറസ്റ്റിലായ പ്രതികളിലൊരാള്‍ക്ക് മുമ്പ് ഇതുമായി ബന്ധപ്പെട്ട് ചില സഹായങ്ങള്‍ ചെയ്തുകൊടുത്തെന്ന പേരില്‍ മധ്യതിരുവിതാംകൂറിലെ പ്രമുഖ ഭരണകക്ഷി എംഎല്‍എക്കെതിരെയും ചില സംശയങ്ങള്‍ ഉയരുന്നുണ്ട്.
ഒരു മുന്‍ എംഎല്‍എയും കഴിഞ്ഞ ഭരണകാലത്ത് ഈ പ്രതികള്‍ക്ക് ചില സഹായങ്ങള്‍ ചെയ്തുകൊടുത്തിട്ടുണ്ടെന്നതിലും അന്വേഷണം നടക്കുന്നുണ്ട്.