ലണ്ടന്‍: കരിങ്കടലില്‍ ബ്രിട്ടീഷ് റോയല്‍ നേവിയുടെ എച്ച്എംഎസ് കപ്പലിന് നേരെ മുന്നറിയിപ്പായി നിറയൊഴിച്ചെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം. മുന്നറിയിപ്പിന്റെ ഭാഗമായാണു നിറയൊഴിച്ചതെന്നു റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
‘എച്ച്എംഎസ് ഡിഫൻഡർ എന്നു പേരുള്ള കപ്പലിനു നേരെ മുന്നറിയിപ്പിന്റെ ഭാഗമായാണു നിറയൊഴിച്ചത്. റഷ്യൻ അതിർത്തി ലംഘിച്ചതോടെയാണിത്. മുന്നറിയിപ്പിനോട് കപ്പലിൽ ഉള്ളവർ പ്രതികരിച്ചില്ല.’– റഷ്യൻ മന്ത്രാലയം പറഞ്ഞു.
റഷ്യയുടെ പ്രദേശമായ ക്രിമിയയിലേക്ക് അതിര്‍ത്തി ലംഘിച്ച് ബ്രിട്ടന്റെ കപ്പല്‍ കടന്നതാണ് റഷ്യയെ പ്രകോപിപ്പിച്ചത്. ആക്രമണമുണ്ടായതോടെ ബ്രിട്ടന്റെ യുദ്ധക്കപ്പല്‍ വഴിമാറിപ്പോയതായും റഷ്യ പറയുന്നു.
അതേസമയം, റഷ്യന്‍ വാദങ്ങളെ തള്ളി ബ്രിട്ടണ്‍ രംഗത്തെത്തി. അന്താരാഷ്ട്ര നിയമങ്ങള്‍ പാലിച്ചുകൊണ്ട് ഉക്രൈന്‍ സമുദ്രമേഖലയിലൂടെ കടന്നുപോവുകയായിരുന്നു ബ്രിട്ടീഷ് നാവികസേനയുടെ എച്ച്.എം.എസ് എന്ന കപ്പല്‍. നിയമലംഘനം നടന്നിട്ടില്ലെന്നും റഷ്യയുടെ ഭാഗത്ത് നിന്ന് മുന്നറിയിപ്പ് വെടിവെപ്പ് ഉണ്ടായിട്ടില്ലെന്നും ബ്രിട്ടീഷ് പ്രതിരോധമന്ത്രാലയം വ്യക്തമാക്കി.