കുവൈത്ത് : കൊവിഡ് പ്രതിസന്ധി മൂലമുള്ള യാത്രാ നിരോധനത്തെ തുടര്‍ന്ന് നാട്ടിൽ കുടുങ്ങിയ പ്രവാസികളുടെ മടക്കയാത്ര അടക്കമുള്ള വിഷയങ്ങൾ കുവൈത്ത് അധികൃതരുമായി ചർച്ച നടത്തിയതായി വിദേശ കാര്യ മന്ത്രി ഡോ.എസ്.ജയശങ്കർ .
ഇന്ത്യൻ എംബസിയിൽ സംഘടിപ്പിച്ച ഓൺ ലൈൻ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായാണ് വിദേശകാര്യമന്ത്രി കുവൈറ്റിലെത്തിയത്.
കോവിഡ് വ്യാപനം കുറയുന്നതോടെ യാത്രാ പ്രശ്നങ്ങൾ ഉടൻ തന്നെ തീരുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ഇറാനിലേയും ജി. സി. സി. രാഷ്ട്രങ്ങളിലെയും സ്ഥാനപതിമാരെ പങ്കെടുപ്പിച്ച് കൊണ്ട് കുവൈത്തിൽ അദ്ദേഹംവിളിച്ചു ചേർത്ത യോഗത്തിലും പ്രവാസികളുടെ യാത്രാ പ്രശ്നങ്ങൾ ചർച്ച ചെയ്തു.
ഇതിന്റെ തുടർ നടപടികൾക്കായി അദ്ദേഹം അതാത് രാജ്യങ്ങളിലെ സ്ഥാനപതിമാരെ ചുമതലപ്പെടുത്തുകയും ചെയ്തു.
ഗാർഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട ധാരണ പത്രത്തിൽ മന്ത്രി വ്യാഴാഴ്ച ഒപ്പു വെച്ചിരുന്നു. തൊഴിലാളികളുടെ അവകാശങ്ങൾ ഉറപ്പ് വരുത്തുവാൻ ഉതകുന്ന നിർണ്ണായക വ്യവസ്ഥകൾ ഉൾകൊള്ളുന്നതാണു ധാരണാ പത്രം.