New Update
പമ്പ: സൂര്യഗ്രഹണം കണക്കിലെടുത്ത് വ്യാഴാഴ്ചശബരിമലയിൽ ദര്‍ശന സമയത്തിൽ നിയന്ത്രണമുണ്ടാകും. രാവിലെ ഏഴര മുതൽ നാല് മണിക്കൂര്‍ നടയടച്ചിടും. ഇതിന് ശേഷമുള്ള തിരക്ക് നിയന്ത്രിക്കാൻ കര്‍ശന ക്രമീകരണങ്ങളാണ് പൊലീസ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
ഗ്രഹണസമയത്ത് പൂജാധികര്‍മ്മങ്ങൾ നടത്തുന്നത് ശുഭകരമല്ലെന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് രാവിലെ 7.30 മുതൽ 11.30 വരെയുള്ള സമയത്ത് ശബരിമല നട അടച്ചിടുന്നത്. പതിവ് പോലെ പുലര്‍ച്ചെ മൂന്ന് മണിക്ക് നട തുറക്കും. 3.15 മുതൽ 6.45 വരെ നെയ്യഭിഷേകം നടത്താം.
ശേഷം ഉഷപൂജ നടത്തി നടയടക്കും. പിന്നെ നടതുറക്കുന്ന 11.30 മുതൽ ഒരു മണിക്കൂര്‍ കൂടി നെയ്യഭിഷേകം ഉണ്ടാകുമെന്ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരര് വ്യക്തമാക്കി.
വൈകീട്ട് നടതുറക്കുന്നത് ഒരുമണിക്കൂര്‍ വൈകി അഞ്ച് മണിക്കുമായിരിക്കും. ദര്‍ശനസമയത്തിലെ മാറ്റം തിരക്ക് കൂട്ടുമെന്നതിനാൽ കര്‍ശന ക്രമീകരണങ്ങളാണുണ്ടാവുക. രാവിലെ 6.30 മുതൽ പമ്പയിൽ നിന്ന്
സന്നിധാനത്തേക്കുള്ള മലകയറ്റം തടയും. നിലയ്ക്കലിലിൽ നിന്നുള്ള കെഎസ്ആര്‍ടിസി അടക്കമുള്ള വാഹനങ്ങൾക്കും നിയന്ത്രണമുണ്ടാകും.