New Update
സന്നിധാനത്തുനിന്നും കസ്റ്റഡിയിലെടുത്തവരില്‍ 72 പേരില്‍ 65 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തും. പ്രതിഷേധത്തില്‍ പങ്കെടുത്ത കണ്ടാലറിയാവുന്ന 200ഓളം പേര്‍ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. കസ്റ്റഡിയിലെടുത്തവരെ നിലയ്ക്കൽ നിന്നും വന്ന ഡോക്ടർ വൈദ്യപരിശോധന നടത്തി.
തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കുന്നതടക്കമുള്ള നടപടികളിലേക്ക് പൊലീസ് കടക്കും. നേരത്തെ 200ഓളം വരുന്ന ആളുകളായിരുന്നു സന്നിധാനത്ത് പ്രതിഷേധിച്ചത്. നിരോധനാജ്ഞ നിലനില്‍ക്കുന്ന സന്നിധാനത്ത് പ്രതിഷേധിച്ചതും സംഘര്‍ഷത്തന് ശ്രമിച്ചതുമാണ് ഇവര്‍ക്കെതിരായ കുറ്റം.
അതേസമയം നാമജപ സമരം നടത്തിയവരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാപകമായി പ്രതിഷേധം നടന്നുവരികയാണ്. യുവമോര്‍ച്ച സംസ്ഥാനത്ത് ഇന്ന് പ്രതിഷേധ ദിനം ആചരിക്കുകയാണ്. പ്രതികളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയ മണിയാര്‍ എആര്‍ ക്യാംപിന് മുന്നില്‍ നാമജപ പ്രതിഷേധം തുടരുകയാണ്. ബിജെപി സംസ്ഥാന നേതാവ് ശോഭ സുരേന്ദ്രനാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്. കൂടുതല്‍ നേതാക്കള്‍ അവിടേയ്ക്ക് എത്തുമെന്നാണ് വിവരം.
ഇന്നലെ നാമജപ പ്രതിഷേധം നടത്തിയവരെ അറസ്റ്റ് ചെയ്തതു മുതല്‍ സംസ്ഥാന വ്യാപകമായി വന്‍ പ്രതിഷേധ പരിപാടികള്‍ക്കാണ് വിവിധ ഹിന്ദു സംഘടനകള്‍ നേതൃത്വം നല്‍കുന്നത്. പ്രതിഷേധത്തിന്‍റെ ഭാഗമായി മലപ്പുറം അങ്ങാടിപ്പുറത്ത് പ്രതിഷേധക്കാര്‍ ദേശീയപാത ഉപരോധിച്ചിരുന്നു. കോഴിക്കോട്- പാലക്കാട് ദേശീയപാതയാണ് പ്രതിഷേധക്കാര്‍ ഉപരോധിച്ചത്. അങ്ങാടിപ്പുറം തളി ക്ഷേത്രത്തിനു മുന്നിലായിരുന്നു പ്രതിഷേധം.
മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിന് മുന്നിലും നാപജപ പ്രതിഷേധം നടന്നു. പുലര്‍ച്ചെ 1.30ന് തുടങ്ങിയ സമരം രാവിലെ നാല് മണിയോടെയാണ് അവസാനിപ്പിച്ചത്. ക്ലിഫ് ഹൗസിന് മുമ്പില്‍ കനത്ത പൊലിസ് വിന്യാസം. നിലനില്‍ക്കുന്നുണ്ട്. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലും പ്രതിഷേധം ശക്തമായിരുന്നു.