ശബരിമല സന്നിധാനത്ത് ശരണം വിളിച്ച തീര്‍ഥാടകരെ അറസ്റ്റ് ചെയ്യുന്നത് ആദ്യത്തെ സംഭവമാണ്. അറസ്റ്റിലായ ആദ്യസംഘത്തെ സ്വാമി അയ്യപ്പന്‍ റോഡിലൂടെ ചെളിക്കുഴിയില്‍ എത്തിച്ച് രാത്രി ഒരുമണിയോടെ പൊലീസ് ബസില്‍ കയറ്റി. എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് അറിയിച്ചതുമില്ല. അറസ്റ്റ് ചെയ്തവരെ പമ്പയിലേക്ക് നടത്തിയാണ് കൊണ്ടുപോയത്. സായുധരായ വന്‍ പൊലീസ് സംഘത്തിന്റെ അകമ്പടിയുണ്ടായിരുന്നു. മരക്കൂട്ടം, പമ്പ, ചെളിക്കുഴി, ത്രിവേണി എന്നിവിടങ്ങളിലെല്ലാം പൊലീസിനെ വിന്യസിച്ചു.
സന്നിധാനത്ത് പ്രതിഷേധത്തിന്റെ ഭാഗമായി അയ്യപ്പഭക്തര്‍ ശരണം വിളിച്ചതോടെ ഷീല്‍ഡും ലാത്തിയുമായി പൊലീസ് ഓടിയടുക്കുകയായിരുന്നു. നിരോധനാജ്ഞ ഉള്ളതിനാല്‍ ഒരു കാരണവശാലും ശരണംവിളിക്കാന്‍ പറ്റില്ലെന്നായിരുന്നു എസ്പി പ്രതീഷ് കുമാറിന്റെ നിലപാട്. അറസ്റ്റിനെ തുടര്‍ന്ന് അര്‍ധരാത്രി തന്നെ കേരളമെങ്ങും പ്രതിഷേധം നടന്നു. എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും അര്‍ധരാത്രി തന്നെ മാര്‍ച്ച് നടത്താന്‍ ശബരിമല കര്‍മസമിതി നിര്‍ദേശം നല്‍കി.
നെയ്യഭിഷേകത്തിന് അവസരം നല്‍കിയ ശേഷമേ അറസ്റ്റ് ചെയ്ത് നീക്കാവൂ എന്നു ഭക്തര്‍ പറഞ്ഞെങ്കിലും പൊലീസ് വിസമ്മതിച്ചു. തുടര്‍ന്നു ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതിനിടെ താഴെവീണ കട്ടപ്പന സ്വദേശിയായ തീര്‍ഥാടകന്‍ മനോജിനെ പൊലീസ് ബൂട്ടിട്ടു ചവിട്ടിയെന്ന് ആരോപണമുയര്‍ന്നു. ഇതെ ചൊല്ലി തീര്‍ഥാടകരും എസ്പിയുമായി തര്‍ക്കമായി. മനോജിനെ പിന്നീടു സന്നിധാനത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരോധനാജ്ഞയുള്ളതിനാലാണ് അറസ്റ്റെന്നും പൊലീസ് വിശദീകരിച്ചു. സന്നിധാനത്തു വിരിവച്ചിരുന്ന എല്ലാ തീര്‍ഥാടകരെയും രാത്രി ഒരു മണിയോടെ പൊലീസ് നീക്കി.
പൊലീസ് നിയമലംഘനമൊന്നും നടത്തിയിട്ടില്ലെന്നും നിരോധനാജ്ഞ നിലനിന്ന സ്ഥലത്ത് നിയമം നടപ്പാക്കുക മാത്രമാണ് ചെയ്തതെന്നും എസ്പി പ്രതീഷ്‌കുമാര്‍ പറഞ്ഞു. നാമജപം നടത്തുന്നതിന് പൊലീസ് എതിരല്ല. പക്ഷേ കൂട്ടമായെത്തി പ്രതിഷേധ സ്വരമുയര്‍ത്തുന്നത് 144 പ്രഖ്യാപിച്ചിട്ടുള്ള മേഖലയില്‍ സാധ്യമല്ലെന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്. ഹരിവരാസനം കഴിയുമ്പോള്‍ മടങ്ങുമെന്നു പറഞ്ഞവര്‍ പിന്നീടും പിന്‍മാറാതെ വന്നതോടെയാണു പൊലീസിനു നിയമനടപടി സ്വീകരിക്കേണ്ടി വന്നതെന്ന് എസ്പി പറഞ്ഞു.
കഴിഞ്ഞ ദിവസം ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികലയെ അറസ്റ്റ് ചെയ്ത് റാന്നിയിലെയും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ അറസ്റ്റ് ചെയ്തു ചിറ്റാറിലെയും പൊലീസ് സ്റ്റേഷനുകളില്‍ എത്തിച്ചപ്പോള്‍ വന്‍പ്രതിഷേധം ഉണ്ടായ സാഹചര്യം ഇക്കുറി ആവര്‍ത്തിക്കരുതെന്ന തീരുമാനത്തിലാണു പൊലീസ്.