ന്യൂഡല്‍ഹി : ശബരിമലയിലെ യുവതീപ്രവേശനം പുനപരിശോധിക്കാന്‍ സുപ്രീംകോടതി ഏഴംഗ വിശാലബെഞ്ചിന് വിട്ടു. മതപരമായ വിഷയങ്ങളെ നിസാരമായി കാണാനാവില്ലെന്നും വിഷയത്തില്‍ വിശാലമായ രീതിയില്‍ ചര്‍ച്ചയും പരിശോധനയും ആവശ്യമാണെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി പ്രഖ്യാപിച്ചു.ജസ്റ്റിസുമാരായ നരിമാനും ചന്ദ്രചൂഢനും ഏഴംഗ ബെഞ്ചിന് വിട്ട വിധിയോട് വിയോജിപ്പ് രേഖപ്പെടുത്തി.
യുവതീപ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതിയുടെ മുന്‍വിധി കോടതി സ്റ്റേ ചെയ്തിട്ടില്ല. ശബരിമല കേസിലെ യുവതീപ്രവേശനം അനുവദിക്കുന്നതും മുസ്ലീംപള്ളികളിലും പാഴ്സി ക്ഷേത്രങ്ങളിലും സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുന്നതും അടക്കം കേസുകളെല്ലാം ഒരൊറ്റ ബെഞ്ചിലേക്ക് വിട്ടു കൊണ്ട് ലിംഗ ഭേദമന്യേ രാജ്യത്തെ എല്ലാ ആരാധനാലയങ്ങളിലും എല്ലാവര്‍ക്കും പ്രവേശിക്കാമോ എന്ന കാര്യത്തില്‍ ഒരൊറ്റ വിധിയാണ് ഇനി വരാന്‍ പോകുന്നത്.
സുപ്രീംകോടതിയിലെ മുഴുവന്‍ ജഡ്ജിമാരും ഉള്‍പ്പെടുന്ന വിശാലമായ ബെഞ്ചാണ് ഈ കേസ് പരിഗണിക്കുന്നത് എന്നതില്‍ വരാനിരിക്കുന്ന വിധി അതീവപ്രാധാന്യമുള്ളതാണ്.
ശബരിമലയിലെ യുവതീപ്രവേശനം എന്ന ഒരൊറ്റ വിഷയത്തില്‍ നിന്നും രാജ്യത്തെ മുഴുവന്‍
ആരാധാനാലയങ്ങള്‍ക്കും ചേര്‍ത്ത് ഒരൊറ്റ വിധിയിലേക്കാണ് സുപ്രീംകോടതി ഇനി പോകുന്നത്. മതം എന്നത് വലിയ ഗൗരവമേറിയ വിഷയമാണെന്നും ഇതേക്കുറിച്ച് വിശാലമായി പരിശോധിക്കേണ്ടതുണ്ടെന്നും കോടതി പറയുന്നു.
ശബരിമല കേസ് മാത്രമല്ല. മുസ്ലീം പള്ളികളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണം
എന്നാവശ്യപ്പെട്ടും, പാഴ്സി ആരാധാനാലയങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം ആവശ്യപ്പെട്ടുമുള്ള
ഹര്‍ജികള്‍ നിലവില്‍ സുപ്രീംകോടതിയുടെ വിവിധ ബെഞ്ചുകള്‍ പരിഗണിക്കുന്നുണ്ട്. സമാനമായ കേസുകളെല്ലാം ഒരൊറ്റ ബെഞ്ചിലേക്ക് മാറ്റി കൊണ്ട് ലിംഗസമത്വം സംബന്ധിച്ച നിര്‍ണായകമായ തീരുമാനമാണ് സുപ്രീംകോടതി ഇനി എടുക്കാന്‍ പോകുന്നത് എന്ന് തെളിയുകയാണ്.
മണ്ഡലകാലം തുടങ്ങാൻ വെറും രണ്ട് ദിവസം ശേഷിക്കെയാണ് നിർണായക വിധി പുറത്തു വന്നിരിക്കുന്നത്.