New Update
ശബരിമല∙ വിശ്വാസികളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞു, ഈ വര്‍ഷം വരുമാനത്തിലും ഗണ്യമായ കുറവ്, കൂടാതെ ജനങ്ങളുടെ ആകെ എതിര്‍പ്പും കൂടിയായപ്പോള്‍ സന്നിധാനത്തെ പരമ്പരാഗത ആചാരങ്ങളെപ്പോലും തകിടം മറിയ്ക്കുംവിധം നടപ്പിലാക്കിയ നിയന്ത്രണങ്ങൾ നീക്കി സര്‍ക്കാര്‍ തീരുമാനം.
സന്നിധാനത്ത് വിരി വയ്ക്കുന്നതിനും നാമജപത്തിനുമുള്ള നിയന്ത്രണങ്ങൾ നീക്കി. രാത്രി സമയത്തും പകലും വലിയ നടപ്പന്തലിൽ ഇനി വിരി വയ്ക്കാം. നാമജപത്തിനായി കൂട്ടംകൂടുന്നതിനും വിലക്കില്ല. സംഘർഷാവസ്ഥ ഉണ്ടായാൽ മാത്രമേ പൊലീസ് ഇടപെടൂവെന്നും ജില്ലാ കലക്ടർ അറിയിച്ചു.
തീരുമാനം ദേവസ്വം ബോര്‍ഡ് ഉച്ചഭാഷിണിയിലൂടെ തീര്‍ഥാടകരെ അറിയിച്ചു. വലിയനടപ്പന്തലില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വിരിവെയ്ക്കാം എന്നതാണ് ഇതില്‍ പ്രധാനപ്പെട്ടത്.
അതേസമയം വാവരുനടയിലേതടക്കമുള്ള നിയന്ത്രണങ്ങള്‍ തുടരുമെന്നും നിയമവിരുദ്ധമായി സംഘം ചേരുന്നതിലുള്ള വിലക്ക് തുടരുമെന്നും പോലീസ് അറിയിച്ചു. കൂടാതെ മരാമത്ത് ഓഫീസിന്റെ താഴെഭാഗത്ത്, ബാരിക്കേഡു വച്ച് തിരിച്ചിരിക്കുന്നിടത്ത് വിരിവെക്കുന്നതിന് തടസ്സമില്ലെന്നും അറിയിപ്പില്‍ വ്യക്തമാക്കി.
തീർഥാടനം തുടങ്ങി 11 ദിവസത്തെ വരുമാനത്തിൽ 25.46 കോടി രൂപയുടെ കുറവ്. ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന അരവണ വിൽപനയിൽ 11.99 കോടിയുടെ കുറവുണ്ട്. കാണിക്ക ഇനത്തിൽ 6.85 കോടിയുടെയും അപ്പം വിറ്റുവരവിൽ 2.45 കോടിയുടെയും മുറിവാടകയിൽ 50.62 ലക്ഷത്തിന്റെയും കുറവാണുള്ളത്. ബുക്ക്സ്റ്റാളിലെ വിൽപ്പനയിൽ മാത്രം ഇത്തവണ 4.37 ലക്ഷത്തിന്റെ വർധന ഉണ്ട്