New Update
ശബരിമലയിൽ യുവതികൾക്ക് പ്രവേശനം സാധ്യമാക്കാൻ സഹായിച്ച ഐ ജി ശ്രീജിത്തിന്റെ നടപടി വിവാദത്തിൽ. മല കയറാനെത്തിയ യുവതികൾക്ക് പോലീസിന്റെ വേഷവും മറ്റ് സംവിധാനങ്ങളും നൽകിയതാണ് വിവാദമാകുന്നത്.
പൊലീസിന്റെ വേഷങ്ങളോ ചിഹ്നങ്ങളോ ആയുധങ്ങളോ മറ്റാര്‍ക്കും കൈമാറാന്‍ പാടില്ലെന്നാണ് സെക്ഷന്‍ 43 ല്‍ പറഞ്ഞിരിക്കുന്നത് എന്നാണ് ശ്രീജിത്തിനെതിരെ പ്രതിഷേധം ഉയർത്തുന്നവർ പറയുന്നത്.
പോലീസിന്റെ സന്നാഹങ്ങളുമായാണ് യുവതികൾ മല കയറിയിരിക്കുന്നതെന്നും ഗുരുതരമായ ചട്ടലംഘനം ഇക്കാര്യത്തിൽ നടന്നിരിക്കുകയാണെന്നും ബിജെപി ആരോപിക്കുന്നു.
പൊലീസിന്റെ വേഷവും ഷീല്‍ഡും ശബരിമലയുടെ ആചാരലംഘനത്തിന് ഇറങ്ങിപ്പുറപ്പെട്ട യുവതികള്‍ക്ക് നല്‍കിയത് ഗുരുതരമായ ചട്ടലംഘനമാണ് എന്നാണ് ബിജെപി നേതാവ് കെ സുരേന്ദ്രൻ പറഞ്ഞത്.
'ഈ യുവതികള്‍ക്ക് എന്ത് അടിസ്ഥാനത്തിലാണ് പൊലീസ് വേഷം നല്‍കിയത്. ഇവര്‍ക്ക് ഇത് ആരാണ് കൈമാറിയത്. ഏത് വകുപ്പിന്റെ അടിസ്ഥാനത്തിലാണ് ഐ.ജി ശ്രീജിത് ഇത് നല്‍കിയത്. വേഷം മാത്രമല്ല ഷീല്‍ഡും ഹെല്‍മറ്റും ആരാണ് കൊടുത്തത് ? ഇവര്‍ക്ക് എന്താണ് ഇതിന് അധികാരം? ' ഇതിനെല്ലാം മുഖ്യമന്ത്രി മറുപടി പറയണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെടുന്നു.
പോലീസിന്റെ വേഷങ്ങളും നൽകി ഒരു യുവതിയെ സന്നിധാനത്ത് എത്തിച്ചപ്പോഴാണ് ദേവസ്വം മന്ത്രി അത് ആക്ടിവിസ്റ് ആണെന്ന കാര്യം തിരിച്ചറിയുന്നതിനും ഇത് സർക്കാരിന്റെ നാടകമാണെന്നും ബിജെപി കുറ്റപ്പെടുത്തുന്നു. ശബരിമലയിൽ എത്തിയ രഹ്നാഫാത്തിമയുടെ പശ്ചാത്തലം അന്വേഷിക്കാതെ അവരെ മാള കയറാൻ സഹായിച്ച ഐ ജി ശ്രീജിത്തിന്റെ നടപടിയാണ് ബിജെപി അടക്കമുള്ളവർ വിവാദമാക്കി ഉയർത്തിക്കൊണ്ടു വരുന്നത്.
ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ പ്രകോപനം ഉണ്ടാക്കിക്കൊണ്ടിരിക്കുയാണെന്നും ഈ നിലയിലാണ് മുന്നോട്ടുപോകുന്നതെങ്കില്‍ തങ്ങള്‍ക്ക് നിയമം കയ്യിലെടുക്കേണ്ടി വരുമെന്നും ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍.