ശബരിമല ∙ ശബരിമല യുവതീപ്രവേശന വിഷയത്തില്‍ വൈകാതെ പൂർണപരിഹാരം ഉണ്ടാകുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ. പ്രശ്നങ്ങൾ പരിഹരിക്കാൻ സമവായ ചർച്ചകൾ തുടങ്ങി. അധികം വൈകാതെ പരിഹാരം ഉണ്ടാകു൦. ശബരിമല ആചാര സംരക്ഷണസമിതി, സംഘപരിവാർ, ബിജെപി കക്ഷികളുമായി ഒറ്റയ്ക്കുള്ള സമവായ ചർച്ചയാണു നടക്കുന്നത്.
അതിന്റെ വിജയമെന്ന നിലയാണു സമരത്തിൽ കണ്ട മാറ്റം. വിജയിച്ചാൽ കൂട്ടായ ചർച്ചകൾ ഉണ്ടാകും. അധികം വൈകാതെ ശുഭകരമായ വാർത്തയുണ്ടാകും– പത്മകുമാർ അവകാശപ്പെട്ടു.
തീർഥാടകർക്കു ദർശനത്തിനു ശാന്തമായ അന്തരീക്ഷം ഉണ്ടാക്കുകയാണു പ്രധാനം. അതിന് ആരുമായും ചർച്ചയ്ക്കു തയാറാണ്. രാഷ്ട്രീയ താൽപര്യത്തിനു ക്ഷേത്രങ്ങളെ ഉപയോഗിക്കരുത്. കാണിക്കയിടരുതെന്ന പ്രചാരണം ശക്തമായതോടെ വരുമാനം കുറഞ്ഞു. ദേവസ്വം ബോർഡിലെ 1258 ക്ഷേത്രങ്ങളെയും 6000 ജീവനക്കാരെയും അത്രയുംതന്നെ പെൻഷൻകാരുടെയും നിലനിൽപ്പിന്റെ പ്രശ്നമാണ്. അതേസമയം വരുമാനം കുറയാന്‍ കാരണം പ്രചാരണം മാത്രമല്ല , സന്നിധാനത്തെ പോലീസ് നിയന്ത്രണങ്ങള്‍ കൂടിയാണെന്ന് അദ്ദേഹം സമ്മതിക്കുന്നുമുണ്ട്.
സന്നിധാനത്തു പൊലീസ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഭക്തർക്കു ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വടക്കേനട മുതൽ വാവരുനട വരെ ഇരുമ്പു ബാരിക്കേഡ് സ്ഥാപിച്ചതു കാരണം അയ്യപ്പന്മാർക്കു മഹാകാണിക്ക അർപ്പിക്കുന്നതിനോ വഴിപാട് പ്രസാദം വാങ്ങാൻ പോകുന്നതിനോ വാവരു സ്വാമിയെ തൊഴുന്നതിനോ യഥേഷ്ടം പോകാനാവുന്നില്ല.
വരുമാനത്തേയും ബാധിച്ചു. ഇതുമാറ്റണമെന്ന് ആവശ്യപ്പെട്ട് ഡിജിപിയെ കണ്ടിരുന്നു . മാറ്റാമെന്നു പറഞ്ഞെങ്കിലും നടപ്പായില്ല. 2 ദിവസം ഇവിടെയുണ്ട്. ബാരിക്കേഡ് മാറ്റിയേ പോകൂ. അദ്ദേഹം പറഞ്ഞു. അതേസമയം ശബരിമല വിഷയത്തില്‍ പ്രതിപക്ഷം നിലപാട് കടുപ്പിച്ചതോടെ നിരോധനാജ്ഞ ഉള്‍പ്പെടെ സന്നിധാനത്തെ പോലീസ് നടപടികള്‍ പിന്‍വലിച്ചു പ്രതിപക്ഷ നീക്കത്തിന്‍റെ മുനയൊടിക്കാന്‍ സര്‍ക്കാര്‍ നടപടി ആലോചിക്കുന്നുണ്ട് .
എന്നാല്‍ അത് പ്രതിപക്ഷ നീക്കത്തിന്‍റെ ഭാഗമല്ലെന്ന് വരുത്തി തീര്‍ക്കാനാണ് ദേവസ്വംബോര്‍ഡ് അധ്യക്ഷനെ രംഗത്തിറക്കിയിരിക്കുന്നതെന്ന് പറയുന്നു. എല്ലാം ദേവസ്വംബോര്‍ഡ് ആവശ്യപെട്ട പ്രകാരം പിന്‍വലിച്ചു എന്ന് വരുത്തി തീര്‍ക്കാനുള്ള നീക്കങ്ങളാണ് നിലവില്‍ നടന്നുവരുന്നതെന്ന് പറയുന്നു.
നിലവില്‍ രണ്ടു ദിവസവും നിയമസഭാ സമ്മേളനം ഈ വിഷയത്തിലെ പ്രതിപക്ഷ ബഹളത്തില്‍ തടസപെട്ടു . ഇതോടെ പ്രശ്നത്തില്‍ പ്രതിപക്ഷം മുതലെടുപ്പ് നടത്തുന്നത് തടയാന്‍ സിപിഎമ്മും ബിജെപിയും ആഗ്രഹിക്കുന്നുണ്ട്. ബിജെപിക്ക് ഇതുവരെ ഉണ്ടായിരുന്ന മേല്‍ക്കൈ നഷ്ടമാകാതിരിക്കാനാണ് അവരുടെ ശ്രമം. സിപിഎമ്മിനും അതിനനുസരിച്ചുള്ള രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഉണ്ട് .