New Update
കൊച്ചി: സ്ത്രീ പ്രവേശന വിധിയുടെ പശ്ചാത്തലത്തിൽ ശബരിമലയിൽ സ്ഥിതി അതീവ ഗുരുതരമെന്നും അക്രമത്തിലും തിരക്കിലുംപെട്ട് തീർഥാടകർക്കും പോലീസിനും ജീവാപായം ഉണ്ടാകാമെന്നും സ്പെഷൽ കമ്മീഷണറുടെ റിപ്പോർട്ട് . സ്പെഷൽ കമ്മീഷണർ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇതു സംബന്ധിച്ചു പരാമർശമുള്ളത്.
പ്രക്ഷോഭകാരികളും വിശ്വാസം സംരക്ഷിക്കാൻ എന്ന പേരിൽ എത്തിയ കുറച്ചാളുകളും ശബരിമലയിൽ നിലയുറപ്പിച്ചിരിക്കുന്നു. നിലയ്ക്കൽ, പന്പ, ശബരി പീഠം എന്നിവിടങ്ങളിൽ ഇവരുടെ സാന്നിധ്യമുണ്ട്. 50 വയസിനു മുകളിലുളള സ്ത്രീകളെ വരെ തടയുന്ന സ്ഥിതി ഉണ്ടായി. മണ്ഡലക്കാലത്ത് നട തുറക്കുന്പോഴും ഇവരുടെ സാന്നിധ്യം പ്രതീക്ഷിക്കാമെന്ന് സ്പെഷൽ കമ്മീഷണർ സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞു.
അക്രമത്തിലും തിരക്കിലുംപെട്ട് തീർഥാടകർക്കും പോലീസിനും ജീവാപായം ഉണ്ടാകാമെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ മണ്ഡലകാലം ആരംഭിക്കുന്നത് മുതല്‍ ശബരിമലയും പരിസരവും കനത്ത സുരക്ഷയില്‍ ആയിരിക്കും. സുരക്ഷാ ക്രമീകരണങ്ങള്‍ സംബന്ധിച്ച് സര്‍ക്കാരും ദേവസ്വം ബോര്‍ഡും ആലോചനകള്‍ നടത്തുകയാണ്.