ആലപ്പുഴ: ആലപ്പുഴ നെഹ്റു ട്രോഫി ജലോത്സവത്തില്‍ വിശിഷ്ടാതിഥിയായെത്തിയ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുക്കര്‍ക്ക് നല്‍കിയ സമ്മാനം മോഷണം പോയി.
67 -മത് ആലപ്പുഴ നെഹ്റു ട്രോഫി ജലോത്സവ വേദിയിലായിരുന്നു പ്രശസ്ത കലാകാരനായ ആലപ്പുഴ കൃപ ആര്‍ട്ട്സിലെ അജേഷ് ജോര്‍ജ്ജ് സച്ചിന് ബാറ്റും തുഴയും എന്ന ആശയത്തെ ബന്ധപ്പെടുത്തി തുഴയിൽ വരച്ച സച്ചിന്റ്റെ ചിത്രം സമ്മാനമായി നല്‍കിയത്.
കുതിക്കുന്ന ചുണ്ടനില്‍ ക്രിക്കറ്റ് ബാറ്റുമായി നിലക്കാരനായി നില്‍ക്കുന്ന സച്ചിന്റെ ചിത്രം വരച്ച തുഴയായിരുന്നു സമ്മാനം. കുട്ടനാട്ടിലെ പ്രമുഖ ക്ലബായ യുബിസി കൈനകരിയില്‍ നിന്നും തുഴവാങ്ങിയാണ് ദിവസങ്ങളെടുത്ത് അജേഷ് സച്ചിന്റെ ചിത്രം വരച്ച് സമ്മാനം നല്‍കുന്നതിനായി ഒരുക്കിയത്.
വേദിയില്‍ തന്റെ ചിത്രം വരച്ച തുഴ ലഭിച്ചപ്പോള്‍ കൗതുകത്തോടെയായിരുന്നു സച്ചിന്‍ അത് സ്വീകരിച്ചത്. പിടിച്ചത് തിരിഞ്ഞു പോയപ്പോള്‍ ശരിയായ രീതിയില്‍ തുഴ പിടിക്കുന്നത് എങ്ങനെയെന്ന് അജേഷ് മാസ്റ്റര്‍ബ്ലാസ്റ്ററെ കാണിച്ചു നല്‍കിയതിന് ശേഷമാണ് വേദിയില്‍ നിന്നും മടങ്ങിയത്.
പിന്നീട് നടന്നത് എന്താണെന്നാണ് ഇനിയും പുറത്ത് വരാത്തത്. സച്ചിനൊപ്പമുള്ള മലയാളി അജേഷിനെ കഴിഞ്ഞ ദിവസം ഫോണില്‍ ബന്ധപ്പെട്ടതോടെയാണ് താന്‍ സമ്മാനിച്ച തുഴ കാണാതായ വിവരം അറിഞ്ഞത്. സമ്മാനങ്ങള്‍ മടക്കയാത്രയില്‍ കൊണ്ടുപോകുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുമ്പോഴാണ് സച്ചിനെ ആകര്‍ഷിച്ച തുഴ കാണാതായ വിവരം ഒപ്പമുള്ളവരും അറിയുന്നത്.
തുഴയോട് സച്ചിന്‍ കാണിച്ച താല്‍പര്യം കൊണ്ടാണ് ഉപഹാരങ്ങള്‍ക്ക് ഇടയില്‍ തങ്ങളത് തിരഞ്ഞെതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചതായി അജേഷ് പറയുന്നു. ഉദ്ഘാടന സമ്മേളത്തിന് ശേഷം മടക്കയാത്രക്ക് ബോട്ടിലേക്ക് സച്ചിന്‍ കയറുമ്പോള്‍ ഉപഹാരങ്ങളുടെ കൂട്ടത്തില്‍ തുഴ ഉണ്ടായിരുന്നില്ലായെന്നാണ് അറിഞ്ഞത്.
തുഴകാണാതായ വിവരം ബന്ധപ്പെട്ട അധികാരികളെ അറിയിച്ചപ്പോള്‍ അന്വേഷിക്കാമെന്ന മറുപടിയാണ് ലഭിച്ചത്. കാണാതായ തുഴ തിരിച്ചു കിട്ടാത്തപക്ഷം സമാനമായ ചിത്രം തുഴയില്‍ വരച്ച് താരത്തിന് വീണ്ടും സമ്മാനം നല്‍കാനാണ് അജേഷിന്റെ തീരുമാനം.
വിശിഷ്ടാതിഥിക്ക് വേദിയില്‍ സമ്മാനിച്ച ഉപഹാരം കാണാതെ പോയത് ജില്ലഭരണകൂടത്തേയും വെട്ടിലാക്കിയിരിക്കുകയാണ്. എന്ത് വിലകൊടുത്തും ഉപഹാരം കണ്ടെത്തി സച്ചിന് നല്‍കാനുള്ള നെട്ടോട്ടത്തിലാണ് അധികൃതര്‍.
സൗദിയില്‍ പ്രവാസിയായിരുന്ന അജേഷ് കൃപാ ആര്‍ട്സ് എന്ന പേരില്‍ സത്യം ഓണ്‍ലൈനില്‍ വരച്ച കാര്‍ട്ടൂണുകള്‍ വൈറലായിരുന്നു. നിരവധി വിവാദ ചിത്രങ്ങള്‍ കൃപാ ആര്‍ട്സ് പുറത്തുവിട്ടിരുന്നു.