റിയാദ് /തൃത്താല: അകാലത്തിൽ പൊലിഞ്ഞ സേഫ് വേ സ്വാന്തനം റിയാദ് മെമ്പർ ബഷീർ തൃത്താലയുടെ സ്വപ്ന ഭാവനത്തിനു വേണ്ടി സ്വരൂപിച്ച ധനസഹായം കൈമാറി. റിയാദിലെ മലയാളി ഡ്രൈവേഴ്സ് കൂട്ടായ്മയായ സേഫ് വേ സ്വാന്തനം മെമ്പറായിരുന്ന ബഷീർ തൃത്താല മൂന്നു മാസം മുമ്പ് ദമാം റോഡിൽ നടന്ന വാഹന അപകടത്തിൽ മരണ പ്പെടുകയായിരുന്നു. ഭാര്യയും മൂന്നു കുട്ടികളുമടങ്ങുന്ന കുടുംബത്തിന്റെ താങ്ങും തണലുമായിരുന്ന ബഷീറിന്റെ വിയോഗം തന്റെ കുടുംബത്തെ തീർത്തും അനാഥമാക്കി. കയറിക്കിടക്കാൻ ഒരു കൂരയെന്ന ബഷീറിന്റെ സ്വപ്നം തന്റെ വലിയ സുഹൃദ് വലയവും സേഫ് വേ ഗ്രൂപ്പും ഏറ്റെടുക്കുകയായിരുന്നു.
വീടിന്റെ തറ കെട്ടുന്നതിനാവശ്യമായ തുക കണ്ടെത്തി നൽകാൻ സേഫ് വേ തീരുമാനിച്ചു.
സേഫ് വേ മെമ്പർമാരുടെയും സുമനസ്സുകളായ ഒട്ടനവധി ആളുകളുടെയും നിസ്സീമമായ സഹായം പദ്ധതിയുടെ വിജയം എളുപ്പമാക്കി. സേഫ് വേ പ്രസിഡന്റ് ബഷീർ തുമ്പൂർ, സെക്രട്ടറി റഹീം വയനാട്, ട്രഷറർ കുഞ്ഞായിക്ക, തുടങ്ങിയവരുടെ നിരന്തരമായ മേൽനോട്ടവും ഉണ്ടായി.
നാട്ടിൽ വീട് പണി തുടങ്ങുന്നതിനാവശ്യമായ ഇടപെടലുകളും സേഫ് വേ നടത്തിയിരുന്നു. സംഘടയുടെ എക്സികുട്ടീവ് മെമ്പർ ഹുസ്സൈർ ചാലക്കുടി നേരിട്ടെത്തിയാണ് സേഫ് വേ യുടെ നാലേമുക്കാൽ ലക്ഷം രൂപ യുടെ ധനസഹായം കൈമാറിയത്.തൃത്താല പഞ്ചായത്തു പ്രെസിഡന്റ്റ് കൃഷ്ണകുമാർ ഏറ്റുവാങ്ങിയ ചടങ്ങിൽ വാർഡ് മെമ്പർ അലി തൃത്താല, ബഷീറിന്റെ മകൻ റാഷി, മറ്റു കുടുംബാങ്ങങ്ങൾ,സുഹൃത്തുക്കൾ നാട്ടുകാർ സന്നിഹിതരായിരുന്നു. തറക്കല്ലിടൽ കർമ്മം തൃത്താല മഹല്ല് ഖത്തീബ് നിർവ്വഹിച്ചു..