ജിദ്ദ: ചാർട്ടേഡ് വിമാനത്തിൽ ജിദ്ദയിൽ നിന്ന് കരിപ്പൂരിലെത്തിയ പ്രവാസി നാലാം ദിവസം മരണപ്പെട്ടു. മലപ്പുറം, പുലിക്കൽ, പെരിങ്ങാവ് കാരിപ്പുറത്തെ വാര്യം തൊടിയിൽ എ കെ സൈതലവി (50) ആണ് ഞായറാഴ്ച വൈകീട്ട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് മരിച്ചത്. ഐ സി എഫ് ഹെൽപ്പ് ഡസ്ക് മുഖേന വിദഗ്ദ്ധ ചികിത്സക്കായി ബുധനാഴ്ചയായിരുന്നു ജിദ്ദയിൽ നിന്ന് നാട്ടിലേക്ക് യാത്രയായത്.
മൂക്കിൽ ദശ രൂപപ്പെട്ടതിനെ തുടർന്ന് ജിദ്ദാ നാഷണൽ ആശുപത്രിയിൽ വെച്ച് ശസ്ത്രക്രിയക്ക് വിധേയനായതിനെ തുടർന്ന് വിദഗ്ധ ചികിത്സ ഉദ്യേശിച്ച് നാട്ടിലേയ്ക്ക് പോയ സെയ്തലവിയെ കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് കേരള മുസ്‌ലിം ജമാഅത്ത് പ്രവാസി കൺട്രോൾ ബോർഡ് ഇടപെട്ട് നേരെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയാണ് ഉണ്ടായത്. ഞായറാഴ്ചയോടെ ആരോഗ്യനില തീരെ വഷളാവുകയും സന്ധ്യയ്ക്ക് ശേഷം മരണപ്പെടുകയുമായിരുന്നു. അതേസമയം, ഇദ്ദേഹത്തിന്റെ കൊറോണാ പരിശോധനാ ഫലം നെഗറ്റീവായിരുന്നു.
ഭാര്യ: റാഹില. മക്കൾ: മുഹമ്മദ് ശിബിൻ (ഐക്കരപ്പടി സെക്ടർ എസ്.എസ്.എഫ് പ്രസിഡണ്ട്), ശഹ് ല ഷെറിൻ, ഫാത്വിമ സൻഹ. പത്ത് വർഷമായി ജിദ്ദയിലെ ബഹ്‌റയിൽ ഒരു ഇന്റർനാഷണൽ ഫുഡ് കമ്പനിയിൽ മെഷീൻ ഓപ്പറേറ്ററായി ജോലി ചെയ്ത് വരികയായിരുന്നു.