സലാല : സലാലയിൽ മുളക്പൊടിയെറിഞ്ഞ് മലയാളി യുവാവിനെ കവർച്ച ചെയ്യാൻ ശ്രമം. സലാല നഗരത്തിന്റെ തെക്കു ഭാഗത്തുള്ള മുൻതസ റോഡിൽ കഴിഞ്ഞ ദിവസം പുലർച്ച 2.30ഓടെയായിരുന്നു സംഭവം. ഇംഗ്ലീഷ് ലാംഗ്വേജ് സെന്ററിന് അടുത്തുള്ള ഫുഡ്സ്റ്റഫ് കടയിൽ ജോലി ചെയ്യുന്ന പാലക്കാട് സ്വദേശി ഹമീദിന് നേരെ സിറ്റി ലൈറ്റ് റസ്റ്റാറൻറിന് സമീപമാണ് ആക്രമണമുണ്ടായത്.
രാത്രി കടയടച്ച് സൈക്കിളിൽ താമസ സ്ഥലത്തേക്ക് പോകുകയായിരുന്ന ഹമീദിനെ സിറ്റി ലൈറ്റ് റെസ്റ്റോറന്റിന് സമീപം വെച്ചാണ് മുന്നംഗ സംഘം മുളക്പൊടി എറിഞ്ഞത്. ഒന്നും കാണാൻ വയ്യാതായ ഹമീദിന്റെ പോക്കറ്റിലും ദേഹത്തും പരിശോധന നടത്തിയ സംഘം കാശൊന്നും കൈയ്യിലില്ലെന്ന് മനസ്സിലാക്കി.
തുടർന്ന് കുതറി ഓടിയ ഹമീദ് അടുത്തുതന്നെയുള്ള താമസ സ്ഥലത്ത് പ്രയാസപ്പെട്ട് എത്തി ഒച്ചവെച്ച് ആളെ കൂട്ടിയപ്പോഴേക്കും മൂന്നംഗ സംഘം സമീപത്തെ തെങ്ങിൻതോപ്പിലേക്ക് ഓടി മറഞ്ഞു. സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങളിൽ കാണുന്നതനുസരിച്ച് മൂന്നംഗ ഏഷ്യൻ വംശജരാണ് ആക്രമണത്തിന് പിന്നിൽ.
കണ്ണിന് പരിക്കേറ്റതിനെ തുടർന്ന് ഹമീദ് ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.