Advertisment

നിയമപ്രതിനിധിയുടെ ഇടപെടൽ; നിരാശ്രരായ മലയാളികൾക്ക് തുണയായി

New Update

publive-image

Advertisment

ഷാർജ: ആശുപത്രി കിടക്കയിൽ വെച്ച് കണ്ടുമുട്ടി തലനാരിയയ്ക്ക് മരണത്തിൽ നിന്ന് രക്ഷപ്പെട്ട നിരാശ്രരായ മലയാളികൾക്ക് സലാം പാപ്പിനിശ്ശേരി തുണയായി.

കാസർകോട് കമ്പല്ലൂർ സ്വദേശി പ്രജിൽ കുമാർ (37), വർക്കല സ്വദേശി അജീഷ് പുഷ്കരൻ (44) എന്നിവരാണ് സലാം പാപ്പിനിശ്ശേരിയുടെ സമയോചിതമായ ഇടപെടലിലൂടെ പുതിയ ജീവിതത്തിലേക്ക് കടക്കുന്നത്.

യുഎഇയിൽ ജോലി തേടി സന്ദർശക വിസയിലെത്തിയതാണ് ഇരുവരും. കൃത്യമായ ആഹാരവും താമസിക്കാനിടവുമില്ലാതെ ഇരുവരും ഷാർജയിൽ കഴിയുകയായിരുന്നു.

വിഷാദരോഗത്തിന് ചികിത്സയിലിരിക്കുന്ന പ്രജിൽകുമാർ ആത്മഹത്യ പ്രവണതയുമായാണ് ദിവസങ്ങൾ തള്ളിനീക്കുന്നത്.

കഴിഞ്ഞ ഫെബ്രുവരി 19- നാണ് പ്രജിൽ ദുബായിലെത്തിയത്. നേരിയ തൊണ്ടവേദനയും ജലദോഷവും പിടിപെട്ടപ്പോൾ കോവിഡ് മഹാമാരിയാണെന്ന തോന്നലിൽ ദേര നൈഫിലെ താമസിച്ച കെട്ടിടത്തിന്റെ മൂന്നാം നിലയിൽനിന്നും മാർച്ച് നാലിന് താഴേക്ക് ചാടി മരിക്കാൻ ശ്രമം നടത്തി.

ഉടൻ കൂടെ താമസിക്കുന്നവർ പോലീസിൽ വിവരമറിയിച്ച് റാഷിദ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. കുടുംബത്തിന്റെ ഏകാശ്രയമാണ് പ്ലംബർ, ഇലക്‌ട്രിക്ക് ജോലിയറിയാവുന്ന പ്രജിൽ. പ്രായമായ അച്ഛൻ ഒരുഭാഗം തളർന്ന് കിടപ്പിലാണ്. അമ്മയ്ക്ക് കാഴ്ചശക്തിയില്ല. ഭാര്യയും നാലുവയസ്സുള്ള മകനുമുണ്ട്.

മാതാപിതാക്കൾക്ക് മരുന്നിനുതന്നെ മാസം വലിയ തുക വേണമെന്നാണ് പ്രജിൽ പറയുന്നത്. രണ്ട് സഹോദരിമാർ വിവാഹിതരാണ്. വീര്യം കൂടിയ മരുന്ന് കഴിക്കുന്നതിനാൽ പ്രജിലിന്റെ മുഖം വീർത്ത നിലയിലാണ്.

റാഷിദ്‌ ആശുപത്രിയിൽവെച്ചാണ് അടുത്ത ബെഡ്ഡിൽ കിടക്കുകയായിരുന്ന അജീഷ് പുഷ്കരനെ പ്രജിൽ കണ്ടുമുട്ടിയത്. അജീഷിന്റെ കഥയാണെങ്കിൽ പ്രജിലിനെക്കാൾ ദൈന്യത നിറഞ്ഞതും.

ഒരുമാസത്തെ സന്ദർശക വിസയിൽ 2019 ഒക്ടോബർ അഞ്ചിനാണ് ദുബായിലെത്തിയത്. ഹെവി ഡ്രൈവിങ് ലൈസൻസടക്കം കൈവശമുള്ള അജീഷ് നേരത്തേ 15 വർഷത്തോളം യുഎഇയിൽ ജോലിചെയ്തിരുന്നു.

അങ്ങനെയാണ് ദുബായിലുള്ള വെഞ്ഞാറമ്മൂട് സ്വദേശിയായ സുഹൃത്ത് ജോലിയുറപ്പ് നൽകിയതനുസരിച്ച് വീണ്ടുമെത്തിയത്. എന്നാൽ കൃത്യമായ ശമ്പളം കൊടുക്കാത്ത കമ്പനിയിൽ ജോലിക്കുനിർത്തി തന്നെ കുടുക്കാനായിരുന്നു സുഹൃത്ത് ശ്രമിച്ചതെന്ന് അജീഷ് പറയുന്നു.

സുഹൃത്തിന് അതേ കമ്പനിയിൽ നിന്ന്‌ ജോലിനിർത്തി നാട്ടിലേക്ക് പോകണമായിരുന്നു, എന്നാൽ കമ്പനി നിർദേശിച്ചത് പകരമൊരാളെ നൽകാനായിരുന്നു. അങ്ങനെയാണ് അജീഷിന് ജോലി വാഗ്ദാനം നൽകി നാട്ടിൽനിന്നും കൊണ്ടുവന്നത്.

കൃത്യമായ ശമ്പളം കിട്ടാത്ത കമ്പനിയാണെന്ന് സുഹൃത്ത് അജീഷിനോട് പറഞ്ഞിരുന്നുമില്ല. അജീഷ് എത്തിയ ഉടൻ സുഹൃത്ത് നാട്ടിലേക്ക് പോയി. കൃത്യസമയത്ത് ശമ്പളം ആവശ്യപ്പെട്ട അജീഷിനെ കമ്പനി അധികൃതർ ജോലിയിൽനിന്ന്‌ ഒഴിവാക്കിയതോടൊപ്പം ക്യാമ്പിൽനിന്നും പുറത്താക്കുകയും ചെയ്തു.

താമസിക്കാനിടവും ആഹാരവുമില്ലാത്ത അജീഷ് പെരുവഴിയിലായി. സോനാപൂരിൽ വഴിവക്കിൽ കിടന്നുറങ്ങിയ അജീഷിന്റെ പാസ്പോർട്ട്, മൊബൈൽ ഫോൺ, പേഴ്‌സ്, വിരലിലണിഞ്ഞിരുന്ന രണ്ടരപ്പവന്റെ വിവാഹമോതിരം, ബാഗ് എന്നിവയെല്ലാം കളവുപോവുകയും ചെയ്തു.

മൊബൈൽ ഫോൺ നഷ്ടപ്പെട്ടതോടെ പൂർണമായും ഒറ്റപ്പെട്ട അവസ്ഥയിലായി. പിന്നീട് എങ്ങനെയെങ്കിലും നാട്ടിലെത്താനായി ശ്രമം. അതിനായി പോലീസിൽ പലപ്പോഴും പിടികൊടുത്തെങ്കിലും സഹതാപം തോന്നിയതിനാൽ വിട്ടയക്കുകയായിരുന്നു.

എത്താവുന്നിടത്തെല്ലാം അലഞ്ഞുനടന്ന അജീഷിനെ ഫുജൈറ പോലീസ് ഒരുവട്ടം പിടിക്കുകയും അഞ്ചുമാസം ജയിലിലിടുകയും ചെയ്തു. എന്നിട്ടും നാട്ടിലേക്ക് പോകാൻ സാഹചര്യമൊത്തില്ലെന്നാണ് ഇയാൾ പറയുന്നത്. അതിനിടയിൽ പലയിടങ്ങളിലും ചെറിയ ശമ്പളത്തിൽ ഡ്രൈവർ ജോലിചെയ്തെങ്കിലും ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ മാത്രം പര്യാപ്തമായ ജോലി കിട്ടിയില്ല.

ദിവസങ്ങളോളം പട്ടിണി കിടന്നു. അതിനിടയിലാണ് അജീഷിന് ദുബായിൽവെച്ച് വീണ് കാര്യമായ പരിക്കേറ്റത്. അങ്ങനെയാണ് റാഷിദ് ആശുപത്രിയിൽ എത്തുന്നത്.

പ്രജിലിന് കൂട്ടായി അജീഷും രണ്ടുമാസത്തിലധികം അവിടെ കിടന്നു. ആറുമാസമായി നാട്ടിലേക്ക് ഫോൺ വിളിച്ചിട്ട്. വീട്ടുകാരുടെ വിവരങ്ങൾ ഒന്നും അറിയാതെ ആകെ വിഷമത്തിലാണ് ഇയാൾ. ഭാര്യയും രണ്ടുമക്കളുമുള്ള അജീഷിന്റെ പിതാവും വൃക്കരോഗം ബാധിച്ച് ചികിത്സയിലാണ്.

ഇരുവരുടെയും ദയനീയാവസ്ഥ മനസിലാക്കിയ റാഷിദ് ആശുപത്രി അധികൃതർ ഇവർക്ക് വേണ്ട ചികിത്സ പൂർണമായും സൗജന്യമായാണ് നൽകിയിരുന്നത്.

പ്രജിലിന് രാത്രി ഉറക്കമില്ലാത്തതിനാൽ അജീഷ് ഉറങ്ങാതെ കൂട്ടിരിക്കുന്നു. ഇനിയും  ആത്മഹത്യാ പ്രവണത പ്രകടിപ്പിക്കുമോ എന്ന ആശങ്കയിലായതിനാലാണ് ഉറങ്ങാതിരിക്കുന്നതെന്നാണ് അജീഷ് പറയുന്നത്.

കൃത്യസമയത്ത് മരുന്ന്‌ നൽകുന്നതും പരിപാലിക്കുന്നതും അജീഷാണ്. എന്നാൽ എത്രകാലമിങ്ങനെ മുന്നോട്ടുപോകാൻ സാധിക്കുമെന്ന് ഇരുവർക്കും നിശ്ചയമില്ല. ജോലിചെയ്ത് കുടുംബം പോറ്റണമെന്നാണ് ആഗ്രഹം. അതിനായി ആരെങ്കിലും സഹായിക്കാനെത്തുമെന്ന പ്രതീക്ഷയിലിരിക്കുമ്പോഴാണ് യുഎഇയിലെ നിയമ പ്രതിനിധിയും സാമൂഹ്യ പ്രവർത്തകനുമായ സലാം പാപ്പിനിശ്ശേരി ഇവർക്ക് സഹായവുമായി രംഗത്തെത്തുന്നത്.

പ്രജിലിന്റെയും അജീഷിന്റെയും നിസഹായാവസ്ഥ മനസിലാക്കിയ സലാം പാപ്പിനിശ്ശേരി ഉടൻ തന്നെ ദുബായ് റാഷിദിയ ഹോസ്പിറ്റൽ സന്ദർശിച്ച് ഇരുവരുടെയും പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞു. ശേഷം ഹോസ്പിറ്റലിൽ നിന്ന് ഇദ്ദേഹം രണ്ടുപേരെയും ഡിസ്ചാർജ് ചെയ്യിപ്പിക്കുകയും സ്വന്തം ചിലവിൽ ഇവരെ ഷാർജയിലെ ഒരു ഹോട്ടലിൽ താമസിപ്പിക്കുകയും ഭക്ഷണം വസ്ത്രം തുടങ്ങി ഇവർക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ എല്ലാം തന്നെ ഒരുക്കുകയും ചെയ്തു.

ശേഷം ഇദ്ദേഹം ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് പോകുന്നതിനായി ഔട്ട് പാസ് ലഭ്യമാകാൻ വേണ്ട താൽകാലിക പാസ്പോർട്ട് ഇന്ത്യൻ കോൺസുലേറ്റിൽ നിന്ന് തരപ്പെടുത്തി.

നിലവിൽ അജീഷിന് കോൺസുലേറ്റിന്റെ ഭാഗത്തു നിന്ന് എമർജൻസി പാസ്പോർട്ട് അനുവദിച്ചിട്ടുണ്ട്. എന്നാൽ പ്രജിലിന്റെ പേരിൽ ആത്മഹത്യ ശ്രമത്തിന് കേസുള്ളതിനാൽ ഇയാളുടെ പാസ്പോർട്ട് ഇപ്പോൾ ദുബായ് പോലീസിന്റെ കസ്റ്റഡിയിലാണുള്ളത്. അത് തിരിച്ചെടുക്കുവാനുള്ള അതീവ ശ്രമത്തിലാണ് സലാം പാപ്പിനിശ്ശേരിയും കൂട്ടരും.

ഉടൻ തന്നെ ഇയാളുടെ പാസ്‌പോർട്ടിന്റെ കാര്യത്തിൽ ഒരു തീരുമാനമുണ്ടാക്കി ഇരുവരെയും

നാട്ടിലേക്ക് കയറ്റി വിടുമെന്ന് സലാം പാപ്പിനിശ്ശേരി വിശദമാക്കി.

 

 

 

uae
Advertisment